ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്ത് ചെന്നൈയിന്‍ എഫ്സി

ഗോൾ നേടിയ മുഹമ്മദ് റാഫിയുടെ ആഹ്ലാദം.

ചെന്നൈ∙ നാലാം സീസൺ ഐഎസ്എലിലെ ആദ്യ മലയാളി ഗോൾ ചെന്നൈയിൻ താരം മുഹമ്മദ് റാഫിയുടെ ബൂട്ടിൽ നിന്ന്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3–0നു തോൽപിച്ചു ചെന്നൈ ആദ്യ ജയം കുറിച്ചു. ആദ്യ കളിയിൽ ചെന്നൈ ഗോവയോടു 2–3നു തോറ്റിരുന്നു. ചെന്നൈയുടെ ആദ്യ ഗോൾ നോർത്ത് ഈസ്റ്റിന്റെ മലയാളി താരം അബ്ദുൽ ഹക്കുവിന്റെ സെൽഫ് ഗോളായിരുന്നു. റാഫേൽ അഗസ്റ്റോ രണ്ടാം ഗോൾ നേടി.

82–ാം  മിനിറ്റിൽ റാഫി ഗോളടി പൂർത്തിയാക്കി. പത്താം മിനിറ്റിൽ ഇടതു വിങിൽ നിന്ന് കട്ട് ചെയ്തു കയറിയ അഗസ്റ്റോയുടെ ഷോട്ട് ഹക്കു ഹെഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും പിഴച്ച് ഗോളിലേക്കു പോവുകയായിരുന്നു. 

രണ്ടാം പകുതിയുടെ തുടക്കത്തിൽ 25 വാരെ അകലെ നിന്ന് നോർത്ത് ഈസ്റ്റിന് ഫ്രീകിക്ക് കിട്ടിയെങ്കിലും മാഴ്സീ‍ഞ്ഞോ ക്രോസ് ബാറിനു മുകളിലൂടെ അടിച്ചു കളഞ്ഞു. ഫ്രീകിക്കിൽ നിന്നുള്ള പന്ത് രഹ്നേഷിന്റെ തലയിൽ തട്ടി ഉയർന്നത് ഹെഡറിലൂടെ തന്നെ റാഫി വലയിലാക്കുകയായിരുന്നു. ജെജെയ്ക്കു പകരക്കാരനായിട്ടാണ് റാഫി ഇറങ്ങിയത്.