കൊൽക്കത്ത ∙ ചൈനയിൽനിന്നു സ്വതന്ത്രമാകാൻ ടിബറ്റുകാർ ആഗ്രഹിക്കുന്നില്ല, പക്ഷേ കൂടുതല്‍ വികസനം അനിവാര്യമാണെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. ചില തര്‍ക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ചൈനയും ടിബറ്റു തമ്മിൽ സുദൃഢമായ ബന്ധമാണുള്ളത്. ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ഏർപ്പെടുത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂതകാലത്തെ പറ്റി ഇനി പറഞ്ഞിട്ട് കാര്യമില്ല. നമുക്ക് ഭാവിയെ പറ്റി സംസാരിക്കാമെന്നും ദലൈലാമ പറഞ്ഞു. ടിബറ്റിന് വ്യത്യസ്തമായ സംസ്കാരവും പൈതൃകവുമാണുള്ളത്. ചൈന അത് മാനിക്കണമെന്നും ദലൈലാമ പറഞ്ഞു. ചൈനക്കാർ അവരുടെ രാജ്യത്തെ സ്നേഹിക്കുന്നു. ടിബറ്റൻ ജനത ടിബറ്റിനെയും സ്നേഹിക്കുന്നു. ഏതാനും ദശകങ്ങളായി ചൈനയിൽ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും വ്യക്തമല്ല. രാജ്യം ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണെന്നും ദലൈലാമ പറഞ്ഞു.
ചൈന ലോകത്തിന്റെ ഭാഗമായപ്പോൾ മുൻപുണ്ടായിരുന്നതിലും പത്ത് ശതമാനം കൂടുതൽ പുരോഗതി ഉണ്ടായി. ടിബറ്റൻ പീഠഭൂമിയുടെ വികസനം എന്നത് കേവലം ടിബറ്റുകാരുടെ മാത്രം വികസനമല്ല. മറിച്ച് കോടിക്കണക്കിന് ജനങ്ങളുടെ വികസനമാണെന്നും ദലൈലാമ കൂട്ടിച്ചേർത്തു.