റോഹിഗ്യകളെ സ്വദേശത്തേക്ക് തിരിച്ചുവിളിക്കും; മ്യാൻമറും ബംഗ്ലദേശും കരാർ ഒപ്പിട്ടു

ധാക്ക∙ റോഹിഗ്യൻ മുസ്‌ലിംകളെ തിരിച്ചുവിളിക്കാമെന്ന കരാറിൽ മ്യന്‍മറും ബംഗ്ലദേശും ഒപ്പുവെച്ചു. റോഹിഗ്യകൾ തിങ്ങിപ്പാർക്കുന്ന മ്യൻമറിലെ റഖൈനിൽ അക്രമത്തെ തുടർന്ന് നിരവധി പേരാണ് പലായനം ചെയ്തത്. ഇതിൽ എത്രപേരെ മ്യാൻമർ തിരികെ വിളിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

എന്നാൽ രണ്ടു മാസത്തിനകം മുഴുവൻ അഭയാർത്ഥികളെയും സ്വദേശത്തേക്ക് തിരിച്ചയക്കുമെന്ന് ബംഗ്ലദേശ് വ്യക്തമാക്കി. മ്യാൻമർ സർക്കാരുമായി നിരന്തരം ചർച്ച നടത്തുന്നുണ്ട്. റോഹിഗ്യകൾക്ക് അവരുടെ സ്വദേശത്ത് താമസിക്കാനുള്ള സാഹചര്യം മ്യാൻമർ ഒരുക്കണമെന്നും ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആവശ്യപ്പെട്ടു. അതേസമയം പുറത്താക്കപ്പെട്ടവരെ തിരിച്ചെടുക്കുന്നതാണ് പുതിയ കരാറെന്ന് മ്യാൻമർ നേതാവ് ഓങ് സാൻ സൂചിയുടെ ഓഫീസും അറിയിച്ചിട്ടുണ്ട്.

എന്നാൽ പുതിയ കരാറിൽ റോഹിഗ്യകള്‍ ആശങ്ക അറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മ്യാൻമറിൽ സുരക്ഷിതരാകില്ലെന്ന് അഭയാർഥി ക്യാംപുകളിലുള്ളവർ പറയുന്നു. മാസങ്ങള്‍ക്കു മുൻപ് സൈനിക എയ്ഡ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് റോഹിഗ്യകൾ മ്യാൻമറിൽനിന്ന് കൂട്ടപ്പലായനം ചെയ്തത്. ആക്രമണത്തെ തുടർന്ന് റോഹിഗ്യൻ ഗ്രാമങ്ങള്‍ സൈന്യം ഒഴിപ്പിക്കുകയും വീടുകൾക്ക് തീ വെക്കുകയും ചെയ്തു. ഓഗസ്റ്റിലെ കണക്കു പ്രകാരം ആറുലക്ഷത്തി ഇരുപതിനായിരം റോഹിഗ്യകളാണ് അതിർത്തി കടന്നത്.