ഗതാഗത കുരുക്കിൽ കുഞ്ഞു മരിച്ചസംഭവം: മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

കോട്ടയം ∙ നഗരത്തിലെ ഗതാഗത കുരുക്കിൽപ്പെട്ട് ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് പെൺകുട്ടി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്‌ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. 

മാധ്യമ വാർത്തകളെ അടിസ്ഥാനമാക്കിയാണു കമ്മിഷൻ സ്വമേധയാ േകസ് റജിസ്റ്റർ ചെയ്‌തത്. ഗുളിക തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്നായിരുന്നു പരുത്തുംപാറ നടുവിലേപറമ്പിൽ റിന്റു–റീന ഭമ്പതികളുടെ മകൾ ഐലിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചത്. മാതാവും ബന്ധുക്കളും അതുവഴിയെത്തിയ അബ്‌ദുൾ സലാമിന്റെ കാറിൽ ഐലിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ വാഹനം കോടിമത പാലത്തിലെ ഗതാഗതക്കുരുക്കിൽപ്പെട്ടു. 

കുഞ്ഞിനെ യഥാസമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിയാത്തതിനെ തുടർന്നു കുട്ടി കാറിൽ തന്നെ മരിക്കുകയായിരുന്നു.