പെരുമ്പാവൂർ ജിഷ വധക്കേസ്: വിചാരണ പൂർത്തിയായി; ചൊവ്വാഴ്ച വിധി

കൊച്ചി∙ കേരള മനഃസ്സാക്ഷിയെ ഞെട്ടിച്ച പെരുമ്പാവൂർ ജിഷ വധക്കേസിൽ കോടതി ചൊവ്വാഴ്ച വിധി പറയും. കേസിന്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പൂർത്തിയാക്കി. അസം സ്വദേശിയായ അമീറുൽ ഇസ്‌ലാം ആണ് കേസിലെ ഏകപ്രതി. കേസിൽ അന്തിമവാദം നവംബർ 21ന് ആരംഭിച്ചിരുന്നു.

നവംബർ ഒന്നിന് അമീറുൽ ഇസ്‌ലാമിനെ നേരിട്ടു ചോദ്യംചെയ്യുന്ന നടപടി വിചാരണക്കോടതി പൂർത്തിയാക്കി. രണ്ടു ദിവസം കൊണ്ടാണ് ഇതു പൂർത്തിയായത്. 2016 ഏപ്രിൽ 28നു വൈകിട്ട് 5.30നും ആറിനുമിടയിൽ പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടി കനാൽബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിലാണു ജിഷ കൊല്ലപ്പെട്ടത്.

ഏറെ വിവാദങ്ങൾക്കൊടുവിലാണ് കേസിലെ പ്രതി പിടിയിലായത്. വിചാരണ വേഗത്തിലാക്കണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി കോടതിയിൽ അപേക്ഷിച്ചിരുന്നു.