ജെയിംസ് ആനപ്പറമ്പിൽ ആലപ്പുഴ രൂപതയുടെ നിയുക്ത ബിഷപ്

ആലപ്പുഴ രൂപതയുടെ നിയുക്ത ബിഷപ് ജെയിംസ് ആനാപറമ്പിൽ.

ആലപ്പുഴ∙ ആലപ്പുഴ രൂപതയുടെ നാലാമത് മെത്രാനായി ഫാ. ജയിംസ് ആനാപറമ്പിലിനെ നിയമിച്ചു. പിന്തുടർച്ചാവകാശമുള്ള സഹായ മെത്രാനായാണു നിയമനം. ബിഷപ് ‍ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ നടന്ന ചടങ്ങിലാണു പിൻഗാമിയെ പ്രഖ്യാപിച്ചത്. കൊച്ചി കണ്ടക്കടവ് സ്വദേശിയായ ഫാ. ജയിംസ് പാലാരിവട്ടം പിഒസിഎല്ലിൽ പ്രവർത്തിച്ചു വരികയാണ്.

ആലപ്പുഴ രൂപതയിൽ വൈദികർ, സന്യസ്തർ, വൈദിക വിദ്യാർഥികൾ എന്നിവരുടെ ചുമതലയുള്ള വികാരി ജനറലാണു നിലവിൽ ഫാ. ജയിംസ് ആനാപറമ്പിൽ. കണ്ടക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവകയിലെ ആനാപറമ്പിൽ റാഫേൽ– ബ്രിജിത് ദമ്പതികളുടെ മകനായ ഫാ. ജയിംസ് 1962 മാർച്ച് ഏഴിനാണു ജനിച്ചത്. ചെല്ലാനം സെന്റ് മേരീസ് ഹൈസ്കൂളിൽ പഠനം പൂർത്തിയാക്കി. 1977ൽ ആലപ്പുഴ സേക്രഡ് ഹാർട്ട് സെമിനാരിയിൽ വൈദികപഠനം ആരംഭിച്ചു.

1986ൽ ബിഷപ് ഡോ. പീറ്റർ എം. ചേനപ്പറമ്പിലിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. കെസിഎസ്എൽ, ടീച്ചേഴ്സ് ഗിൽഡ്, കേരള വൊക്കേഷൻ സെന്റർ എന്നിവയുടെ രൂപതാ ഡയറക്ടർ ആയിരുന്നു. മായിത്തറ തിരുഹൃദയ സെമിനാരിയിൽ പ്രിഫെക്ടറായും പ്രൊക്യൂറേറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റോമിലെ ഉർബാനിയ സർവകലാശാലയിൽനിന്നു ബിബ്ലിക്കൽ തിയോളജിയിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്. 1988ൽ ആല‍ുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകനായി. കർമലഗിരി റെക്ടറായും സേവനം അനുഷ്ഠിച്ചു. ഗ്രിഗോറിയൻ സർവകാലശാലയിൽനിന്നു യഹൂദ പഠനത്തിൽ പോസ്റ്റ് ഡോക്ടറൽ മാസ്റ്റേഴ്സ് ബിരുദം നേടിയിട്ടുണ്ട്.