വിമാനം വൈകി, യാത്രക്കാർ മന്ത്രിയോടു ചൂടായി; മൂന്നു ജീവനക്കാർക്ക് സസ്പെൻഷൻ

ന്യൂഡൽഹി∙ വിമാനം പുറപ്പെടാൻ വൈകിയതിനു വ്യോമയാന മന്ത്രിയോട് യാത്രക്കാർ കയർത്ത സംഭവത്തിൽ എയർ ഇന്ത്യയുടെ മൂന്നു ജീവനക്കാർക്ക് സസ്പെൻഷൻ. വ്യോമയാന മന്ത്രി അശോക് ഗജപതി രാജു ഉൾപ്പെടെ നൂറോളം പേർ കയറിയ എയർ ഇന്ത്യയുടെ ഡൽഹി– വിജയവാഡ വിമാനമാണ് ഒന്നര മണിക്കൂറോളം വൈകിയത്.

പുലർച്ചെ ആറിനായിരുന്നു വിമാനം പറന്നുയരേണ്ടിയിരുന്നത്. എന്നാൽ കാഴ്ച വ്യക്തമാകാൻ കുറച്ചുകൂടി കാത്തിരുന്നിട്ട് ടേക്ക് ഓഫ് ചെയ്യാമെന്ന നിഗമനത്തിൽ എയർലൈനിന്റെ ഓപ്പറേഷൻ വിഭാഗം തീരുമാനിച്ചു. എന്നാൽ ഇത് ഗ്രൗണ്ട് സ്റ്റാഫിനെ കൃത്യമായി അറിയിച്ചില്ല. ഇവർ യാത്രക്കാരെ വിമാനത്തിൽ കയറ്റി. മാത്രമല്ല, എയർപോർട്ട് പാസിലെ പ്രശ്നങ്ങൾ മൂലം പ്രധാന പൈലറ്റിനു സുരക്ഷാ പരിശോധനയിൽ കാലതാമസം നേരിടേണ്ടിവന്നതും വിമാനം വൈകാൻ കാരണമായി. കോ–പൈലറ്റ് മാത്രമാണു സമയത്തു വിമാനത്തിൽ കയറിയത്. 15 മിനിറ്റോളം വൈകി മാത്രമേ പൈലറ്റിന് എത്തിച്ചേരാൻ സാധിച്ചുള്ളൂ.

ഇതിനിടെ, വിമാനം വൈകിയതിലുള്ള അമർഷം യാത്രക്കാർ മന്ത്രിയുടെ നേരെയും പ്രകടിപ്പിച്ചു. പ്രതിഷേധിക്കുന്ന യാത്രക്കാരുടെ ഇടയിൽനിന്നാണു മന്ത്രി എയർ ഇന്ത്യയുടെ പുതിയ മേധാവി പ്രദീപ് ഖറോളയെ ഫോണിൽ വിളിച്ചു വിശദീകരണം തേടിയത്. തൊട്ടുപിന്നാലെ മൂന്നു ജീവനക്കാരെ സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചു. ഇതിനൊപ്പം വൈകിയെത്തിയ മുഖ്യ പൈലറ്റിനു മുന്നറിയിപ്പും നൽകി. എയർ ഇന്ത്യ വക്താവ് ജി.പി. റാവു ഇക്കാര്യം സ്ഥിരീകരിച്ചു പ്രസ്താവനയിറക്കിയിട്ടുണ്ട്.