കിമ്മിനെ പോലെ സിപിഎം മിസൈൽ വിടില്ലെന്നാണ് പ്രതീക്ഷ: പരിഹസിച്ച് ബിജെപി

കിം ജോങ് ഉന്നിന്റെ ചിത്രവുമായി സിപിഎം സ്ഥാപിച്ച ഫ്ലെക്സ്.

ന്യൂഡൽഹി∙ ഇടുക്കി നെടുങ്കണ്ടം ഏരിയാ സമ്മേളന ഫ്ലെക്സിൽ ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ ചിത്രം ചേർത്ത സിപിഎമ്മിനെ വിമർശിച്ച് ബിജെപി. ശത്രുക്കളെ കൊന്നൊടുക്കുന്ന കേരളത്തിലെ സിപിഎം കിമ്മിന്റെ ചിത്രം സ്ഥാപിച്ചതിൽ അദ്ഭുതപ്പെടാനില്ലെന്ന് ബിജെപി വക്താവ് സംപിത് പത്ര പറഞ്ഞു.

‘കേരളത്തിൽ സിപിഎം പോസ്റ്ററുകളിൽ കിം ജോങ് ഉന്നിനെ കാണാം. ശത്രുക്കളുടെ കൊലക്കളമായി കേരളത്തെ മാറ്റുന്ന അവരിത് ചെയ്തതിൽ അദ്ഭുതമില്ല. ആർഎസ്എസ്, ബിജെപി ഓഫിസുകൾക്കുനേരെ മിസൈൽ വിക്ഷേപിക്കാൻ അവരുടെ കരാള അജൻഡയിൽ പദ്ധതിയില്ലെന്ന് പ്രതീക്ഷിക്കുന്നു’– സംപിത് പത്ര ട്വിറ്ററിൽ കുറിച്ചു. യുഎസിനെ വെല്ലുവിളിച്ച് കിം ഇടയ്ക്കിടെ മിസൈൽ വിക്ഷേപണം നടത്താറുള്ളത് ഓർമിപ്പിച്ചായിരുന്നു സംപിതിന്റെ പ്രതികരണം.

മന്ത്രി എം.എം.മണിയുടെ മണ്ഡലത്തിലാണ് കിമ്മിന്റെ ചിത്രങ്ങള്‍ അടങ്ങുന്ന ഫ്ലെക്സ് സിപിഎം സമ്മേളനത്തിന്റെ പ്രചരണാർത്ഥം സ്ഥാപിച്ചത്. നെടുങ്കണ്ടം ഏരിയാ സമ്മേളനവുമായി ബന്ധപ്പെട്ട പരിപാടിയുടെ വിശദാംശങ്ങളും ഫ്ലെക്സിലുണ്ട്. നെടുങ്കണ്ടം ടൗണിനു പുറമെ താന്നിമൂട് കവലയിലും കിമ്മിന്റെ ചിത്രമടങ്ങിയ ഫ്ലെക്സാണു സ്ഥാപിച്ചത്.

ലോക കമ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങൾ അടങ്ങുന്ന ഫ്ലെക്സുകൾ പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് കിമ്മിനെയും ഉൾപ്പെടുത്തിയത്. കേരളത്തിലെ രാഷ്ട്രീയ ആക്രമണങ്ങൾ ദേശീയ തലത്തിൽ ചർച്ചയാക്കുന്ന ബിജെപിക്ക് കിട്ടിയ പുതിയ ആയുധമാണ് കിമ്മിന്റെ ഫ്ലെക്സ്. സ്വന്തം കുടുംബാംഗങ്ങളെ ക്രൂരമായി കൊലചെയ്ത ഭരണാധികാരിയുടെ ചിത്രം സ്ഥാപിച്ചത് ശനിയാഴ്ച ആരംഭിച്ച സമ്മേളനത്തിലും ചര്‍ച്ചയായി.