തൃപ്പൂണിത്തുറ കവർച്ച: സിസിടിവി ദൃശ്യങ്ങൾ പുറത്ത്, ഇതരസംസ്ഥാനക്കാരെ സംശയം

മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍

കൊച്ചി∙ എറണാകുളം ഏരൂരില്‍ വീട്ടുകാരെ ആക്രമിച്ച് 50 പവൻ സ്വർണം മോഷ്ടിച്ച സംഭവത്തിലെ പ്രതികളുടേതെന്ന് കരുതുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. പ്രതികൾ തൃപ്പൂണിത്തുറയിലെ തിയേറ്ററിലെത്തിയ ദൃശ്യങ്ങളാണ് പുതുതായി പുറത്തുവന്നിരിക്കുന്നത്. 11 പേരടങ്ങുന്ന സംഘം സെക്കന്റ് ഷോ സമയത്ത് നടന്ന് പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. 

മുഖംമൂടിധാരികളായ ഏഴംഗ സംഘം എരൂർ മേഖലയിൽ‍ രാത്രി കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. പതിനഞ്ചാം തീയതി തന്നെ ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും എരൂരിൽ വീട്ടുകാരെ ആക്രമിച്ച് അമ്പത് പവൻ കവർന്ന സംഭവത്തിനു പിന്നാലെയാണ് ഇത് പൊലീസ് കാര്യമായെടുത്തത്.

പതിനാലാം തീയതി പുലർച്ചെ രണ്ടേ കാൽ മണി മുതൽ രണ്ടര മണി വരെയുളള സമയത്ത് എരൂരിലെ സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവി കാമറയിൽ പതിഞ്ഞതാണ് ഈ ദൃശ്യങ്ങൾ. മുഖംമൂടി ധരിച്ച ഏഴു പേർ സംഘം ചേർന്ന് റോഡിലൂടെ നടക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. ഒരാളുടെ കയ്യിൽ കമ്പിവടി എന്ന് തോന്നിക്കുന്ന ആയുധവുമുണ്ട്. ഇത് ഇയാൾ അരയിലേക്ക് തിരുകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ പതിഞ്ഞ സിസിടിവി കാമറ സ്ഥാപിച്ചിരിക്കുന്ന സ്ഥാപനത്തിന് മുമ്പിലെ റോഡ് കടന്ന് സമീപത്തുളള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തിയ സംഘം അവിടുത്തെ സിസിടിവി കാമറകൾ തകർത്തിട്ടുമുണ്ട്. തിരികെയെത്തിയ ശേഷം ഈ ദൃശ്യങ്ങൾ പതിഞ്ഞ സിസിടിവി കാമറയും സംഘം അടിച്ചു തകർത്തു. 

ഇതരസംസ്ഥാനക്കാരാണ് ദൃശ്യത്തിലുളളതെന്ന നിഗമനത്തിലാണ് പൊലീസ്.