ട്രാൻസ്ജെൻഡേഴ്സിന് പൊലീസിന്റെ ക്രൂരമർദനം; കസബ എസ്ഐക്കെതിരെ കേസ്

തിരുവനന്തപുരം∙ ട്രാൻസ്ജെൻഡേഴ്സിന് പൊലീസിന്റെ ക്രൂരമർദനമേറ്റെന്ന പരാതിയിൽ കസബ എസ്ഐക്കെതിരെ കേസ്. കോഴിക്കോട് ഡിസിപി മെറിന്‍ ജോസഫിന്റെ നിർദേശപ്രകാരമാണ് നടപടി. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു. കോഴിക്കോട് സംസ്ഥാന തുടർവിദ്യാഭ്യാസ കലോൽസവത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരെ പൊലീസ് അതിക്രമം കാണിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് മമത ജാസ്മിൻ (43), സുസ്മി (38) എന്നിവർക്കു മർദനമേറ്റത്. മൽസരം കഴിഞ്ഞ് രാത്രി താമസസ്ഥലത്തേക്കു പോകവെ താജ് റോഡിലെത്തിയപ്പോൾ പൊലീസ് തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നെന്ന് പരുക്കേറ്റവർ പറഞ്ഞു. രാത്രി സമയത്ത് റോഡിൽ കാണരുതെന്നു മുൻപ് പറഞ്ഞിട്ടില്ലേ എന്നു പറഞ്ഞാണ് പൊലീസ് മർദിച്ചതത്രെ. ജാസ്മിന്റെ മുതുകിൽ ലാത്തി അടിയേറ്റു മുറിഞ്ഞ പാടുണ്ട്. ഗുരുതരമായി പരുക്കേറ്റതിനാൽ കിടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ജാസ്മിൻ. സുസ്മിയുടെ കൈയ്ക്കു ഒടിവ് സംഭവിച്ചിട്ടുണ്ട്.