ഗാന്ധിയെ കൊന്നത് ഗോഡ്സെ തന്നെ:അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്

ന്യൂഡൽഹി∙ മഹാത്മാഗാന്ധി വധം പുനരന്വേഷിക്കേണ്ടതില്ലെന്ന് അമിക്കസ് ക്യൂറി അമരേന്ദ്ര ശരണ്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗോഡ്സെയല്ല, മറ്റൊരാളാണു കൊലപാതകിയെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. വിദേശ രഹസ്യാന്വേഷണ ഏജന്‍സിക്കു കൊലപാതകത്തില്‍ പങ്കുണ്ടെന്ന വാദവും അമിക്കസ് ക്യൂറി തളളി.

ഗാന്ധിയുടെ മൃതദേഹത്തില്‍ നാലു വെടിയുണ്ടകളേറ്റ പാടുണ്ടായിരുന്നുവെന്നും അജ്ഞാതനായ നാലാമന്‍റെ വെടിയേറ്റാണു മരിച്ചതെന്നും ഹര്‍ജിക്കാരനായ പങ്കജ് ഫഡ്നിസ് ആരോപിച്ചിരുന്നു. ഈ വാദം വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്നും തെളിവില്ലെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അഭിനവ് ഭാരത് സംഘടനയുടെ സ്ഥാപകനാണ് പങ്കജ് ഫഡ്നിസ്. ബോംബെ ഹൈക്കോടതി നിരസിച്ചതിനുപിന്നാലെയാണ് ഇയാൾ ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കുന്നത്.