തൊഗാഡിയയെ അഹമ്മദാബാദിൽ അബോധാവസ്ഥയിൽ കണ്ടെത്തി; ആശുപത്രിയിലാക്കി

അഹമ്മദാബാദ്∙ വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) രാജ്യാന്തര വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയയെ അബോധാവസ്ഥയിൽ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഗാഡിയയെ തിങ്കളാഴ്ച രാവിലെ മുതൽ കാണാനില്ലെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അനുയായികൾ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ ഒരു പാർക്കിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

പത്തുവർഷം മുൻപു രാജസ്ഥാനിൽ നിരോധനം ലംഘിച്ചു പ്രകടനത്തിനു നേതൃത്വം നൽകിയെന്ന കേസിൽ പ്രവീൺ തൊഗാഡിയയ്ക്കെതിരെ അറസ്റ്റ് വാറന്റുമായി രാജസ്ഥാൻ പൊലീസ് ഇന്നലെ അഹമ്മദാബാദിൽ എത്തിയശേഷം അദ്ദേഹത്തെ കാണാതായതു വിഎച്ച്പി – ബിജെപി സംഘർഷത്തിന് വഴിതുറന്നിരുന്നു. അറുപത്തിരണ്ടുകാരമായ തൊഗാഡിയയെ രാജസ്ഥാൻ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് അനുയായികൾ പ്രകടനവും നടത്തി.

എന്നാൽ പൊലീസ് ഇക്കാര്യം നിഷേധിച്ചിരുന്നു. പഴയൊരു കേസുമായി ബന്ധപ്പെട്ട അറസ്റ്റ് വാറണ്ട് നടപ്പാക്കാൻ സോല സ്റ്റേഷനിൽ നിന്നുള്ള പൊലീസ് തിങ്കളാഴ്ച രാവിലെ വിഎച്ച്പി ആസ്ഥാനത്തെത്തിയിരുന്നു. എന്നാൽ അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഎച്ച്പി പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി സോല പൊലീസ് സ്റ്റേഷനിലെത്തിയത്. തൊഗാഡിയയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് റോഡും ഉപരോധിച്ചു. രാവിലെ പത്തോടെയാണ് തൊഗാഡിയയെ കാണാതായതെന്നാണ് പ്രവർത്തകർ പരാതി നൽകിയത്.