ശ്രീജിവിന്റെ മരണത്തിൽ നടപടിക്കൊരുങ്ങി സർക്കാർ; സ്റ്റേ നീക്കണമെന്ന് ആവശ്യം

തിരുവനന്തപുരം∙ പാറശാല പൊലീസിന്റെ കസ്റ്റഡിയിലായിരിക്കെ ശ്രീജിവ് (27) മരിച്ച സംഭവത്തിൽ കുറ്റാരോപിതരായ പൊലീസുകാർക്കെതിരെ സർക്കാർ നടപടിക്ക് ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി ആരോപണവിധേയർക്ക് അനുകൂലമായ സ്റ്റേ നീക്കാൻ സർക്കാർ ഹൈക്കോടതിയിൽ അപേക്ഷ നൽകി. ശ്രീജീവിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ മാസങ്ങൾ നീണ്ട സമരം ചെയ്യുന്ന സഹോദരൻ ശ്രീജിത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഉറപ്പു നൽകിയിരുന്നു.

സർക്കാർ ശ്രീജിത്തിന്റെ നിലപാടിനൊപ്പമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചാൽ സർക്കാർ അനുകൂല നിലപാട് എടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. കുറ്റക്കാരായ പൊലീസുകാർക്ക് അനുകൂലമായ ഹൈക്കോടതിയുടെ സ്റ്റേ നീക്കാൻ വേണ്ടതു ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. ഇതിനു പിന്നാലെയാണ് പൊലീസുകാർക്ക് അനുകൂലമായ സ്റ്റേ നീക്കാൻ സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്.

പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണു നെയ്യാറ്റിൻകര കുളത്തൂർ വെങ്കടമ്പ് പുതുവൽ പുത്തൻവീട്ടിൽ ശ്രീജിവ് മരിച്ചത്. 2014 മേയ് 19നു രാത്രി ശ്രീജിവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനിലെ സെല്ലിൽ കഴിഞ്ഞിരുന്ന ശ്രീജിവ് അടിവസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചുവെന്നു പിറ്റേന്നു പൊലീസുകാർ വീട്ടുകാരെ അറിയിച്ചു.

മെഡിക്കൽ കോളജ് ആശുപത്രിയിൽ 21ന് ആണു ശ്രീജിവ് മരിച്ചത്. പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ചെയർമാ‍നായിരിക്കെ, ജസ്റ്റിസ് കെ.നാരായണകുറുപ്പിന്റെ ഇടപെടലാണു കേസിൽ വഴിത്തിരിവായത്. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷംനല്‍കിയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയത്. എഎസ്ഐയുടെ ബന്ധുവായ പെൺകുട്ടിയുമായി ശ്രീജിവ് പ്രണയത്തിലായിരുന്നു. ആ പെൺകുട്ടിയുടെ വിവാഹത്തലേന്നാണു ശ്രീജിവിനെ കസ്റ്റഡിയിൽ എടുക്കുന്നത്.

ഒരു വർഷം മുൻപ് മൊബൈൽ കടയിൽ നടന്ന മോഷണത്തിന്റെ പേരിലായിരുന്നു അത്. സുഹൃത്തായ ഓട്ടോറിക്ഷാ ഡ്രൈവറെക്കൊണ്ടു ശ്രീജിവിനെ വിളിച്ചുവരുത്തുകയായിരുന്നു. ശ്രീജിവിന്റെ കുടുംബത്തിനു 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തുക കുറ്റക്കാരിൽനിന്ന് ഈടാക്കാനുമാണു കംപ്ലെയ്ന്റ് അതോറിറ്റി വിധിച്ചത്. കുറ്റക്കാർക്കെതിരെ അച്ചടക്കട നടപടിയും നിർദേശിച്ചു. ഇതിനെതിരെ പൊലീസുകാർ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു.