ജിത്തുവിന്റെ മ‍ൃതദേഹം കത്തിച്ചശേഷം അടർത്തിമാറ്റി: പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊലപാതക വിവരമറിഞ്ഞ് ജിത്തുവിന്റെ വീടിനുമുന്നിൽ ഓടിക്കൂടിയവർ. ചിത്രം: മനോരമ

തിരുവനന്തപുരം∙ കൊല്ലം കുണ്ടറയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പതിനാലുകാരന്റെ മൃതദേഹം വെട്ടിമുറിച്ചതല്ല, കത്തിച്ചശേഷം അടർത്തി മാറ്റിയതാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജിത്തു ജോബിന്റെ പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പൂർത്തിയായി.

അസ്ഥികളടക്കം ശരീരഭാഗങ്ങൾ നന്നായി കത്തിച്ചിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. രണ്ടു ദിവസം മുൻപു വീട്ടിൽനിന്നു കാണാതായ ഒൻപതാം ക്ലാസ് വിദ്യാർഥി ജിത്തു ജോബിന്റെ മൃതദേഹം ഇന്നലെ വീട്ടുപുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വസ്തുതർക്കത്തിന്റെ പേരിൽ അമ്മയാണ് വിദ്യാർഥിയെ കൊലപ്പെടുത്തിയതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കഴുത്തും കൈകാലുകളും വെട്ടേറ്റ നിലയിലും പാദം വെട്ടിമാറ്റിയ അവസ്ഥയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടിനുറുക്കിയിട്ടുമുണ്ട്. മൃതദേഹം കത്തിക്കുന്നതിനു മുൻപു വെട്ടിനുറുക്കിയതാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ വെട്ടിനുറുക്കിയിട്ടില്ലെന്നാണു ജയമോൾ മൊഴിനൽകിയത്. ഇതു ശരിവയ്ക്കുന്നതാണു പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.