കൊച്ചി തുറമുഖത്തിന് വൻ നേട്ടം; ചരക്ക് ‘കൈകാര്യം’ ചെയ്ത് നേടിയത് 18% വളർച്ച

കൊച്ചി തുറമുഖം (ഫയൽ ചിത്രം)

ന്യൂഡല്‍ഹി∙ രാജ്യത്തെ പ്രധാന തുറമുഖങ്ങള്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിനും ഇക്കൊല്ലം ജനുവരിക്കുമിടയില്‍ മൊത്തം 560.97 ദശലക്ഷം ടണ്‍ ചരക്ക് കൈകാര്യം ചെയ്തുകൊണ്ട് 4.58% വളര്‍ച്ച രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 536.41 ദശലക്ഷം ടണ്ണാണു കൈകാര്യം ചെയ്തത്. 2017 ഏപ്രിലിനും 2018 ജനുവരിക്കും ഇടയില്‍ കൊല്‍ക്കത്ത (ഹല്‍ദിയ ഉള്‍പ്പെടെ), പാരദീപ്, വിശാഖപട്ടണം, കൊച്ചി, ന്യൂ മാംഗ്ലൂര്‍, ജെഎന്‍പിറ്റി, ദീനദയാല്‍ (കണ്ട്‌ല) എന്നീ തുറമുഖങ്ങളാണു വളര്‍ച്ച രേഖപ്പെടുത്തിയത്.

ചരക്ക് നീക്കത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയത് കൊച്ചി തുറമുഖമാണ് (18.36%). പാരദീപ് 16.01 ശതമാനവും കൊല്‍ക്കത്ത (ഹല്‍ദിയ ഉള്‍പ്പെടെ) ശതമാനവും ന്യൂ മാംഗ്ലൂര്‍ 7.37 ശതമാനവും ജെഎന്‍പിറ്റി 5.95 ശതമാനവും വളർച്ച രേഖപ്പെടുത്തി.

കൊച്ചി തുറമുഖത്തിന്‍റെ വളര്‍ച്ച പ്രധാനമായും ഇവിടെനിന്നു കയറ്റിയയ്ക്കുന്ന (പോര്‍ട്ട് ഓഫ് ലോഡിങ് അഥവാ പിഒഎല്‍) ചരക്കുകളില്‍ ഉണ്ടായ 24.54 ശതമാനത്തിന്‍റെ വര്‍ധനവു വഴിയാണ്. കണ്ടെയ്നറുകളുടെ എണ്ണത്തില്‍ 11.45 ശതമാനവും മറ്റു ചരക്കുകളില്‍ 1.02 ശതമാനത്തിന്‍റെയും വര്‍ധനവുയുണ്ടായി.