മാണിയുടെ 2015ലെ ബജറ്റ് അവതരണം ഓർമയുണ്ടോ: സിപിഎമ്മിനോട് സിപിഐ

2015ൽ കെ.എം.മാണി നടത്തിയ ബജറ്റ് അവതരണത്തിനിടെ എൽഡിഎഫ് നേതാക്കൾ സഭയിൽ നടത്തിയ അക്രമം.

തൃശൂർ∙ പഴയതെല്ലാം മറന്ന് കെ.എം. മാണിയെ ഒപ്പംകൂട്ടാൻ തയ്യാറെടുക്കുന്ന സിപിഎമ്മിനെ യുഡിഎഫിന്റെ ബജറ്റ് ദിനത്തിലെ കാര്യങ്ങൾ ഓർമപ്പെടുത്തി സിപിഐ. മാണിക്കെതിരെ ഇടതുമുന്നണി മുൻപ് പുറത്തിറക്കിയ ലഘുലേഖ, നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചാണ് സിപിഐയുടെ നീക്കം. തൃശൂർ സമ്മേളനത്തിന്റെ ഭാഗമായ സെമിനാറില്‍ മാണിയെ പങ്കെടുപ്പിക്കുന്നതിലെ പ്രകോപനമാണു കാരണം.

സിപിഎം സംസ്ഥാന സമ്മേളം സമഗ്രചിത്രം

2015ൽ കെ.എം.മാണി നടത്തിയ ബജറ്റ് അവതരണത്തിനിടെ എൽഡിഎഫ് നേതാക്കൾ സഭയിൽ നടത്തിയ അക്രമം.

സംസ്ഥാന നിയമസഭ അന്നേവരെ കണ്ടിട്ടില്ലാത്ത രംഗങ്ങള്‍ക്കാണ് 2015ലെ യുഡിഎഫ് സര്‍ക്കാരിന്‍റെ ബജറ്റ് ദിനം സാക്ഷ്യം വഹിച്ചത്. മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കില്ലെന്നു പ്രഖ്യാപിച്ച് അരയും തലയും മുറുക്കി മുന്നിട്ടിറങ്ങിയ സിപിഎം നേതാക്കള്‍ ഇപ്പോൾ കസേര ഒരുക്കി കാത്തിരിക്കുകയാണ്. കെ.എം.മാണിക്കെതിരെ സഭയില്‍ കടുത്ത ആക്ഷേപം ഉന്നയിച്ച വി.എസ്. അച്യുതാനന്ദൻ പോലും നിലപാട് മാറ്റിയെന്നും സിപിഐ ആരോപിക്കുന്നു.

അന്ന് എല്‍ഡിഎഫ് സംസ്ഥാന കമ്മറ്റി പതിനാറു പേജുള്ള ഒരു ലഘുലേഖതന്നെ പുറത്തിറക്കിയിരുന്നു. മാണി രാജിവയ്ക്കണമെന്ന് തന്നെയായിരുന്നു പ്രധാന ആവശ്യം. മാണി ബജറ്റ് വിറ്റു എന്ന ആക്ഷേപം പോലും ഉന്നയിക്കപ്പെട്ടു. എന്നാല്‍ മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം കാര്യങ്ങള്‍ മാറിമറിഞ്ഞു. ചെയ്തതും പറഞ്ഞതുമെല്ലാം സിപിഎം അപ്പാടെ വിഴുങ്ങി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളില്‍ സിപിഐയുടെ നേതൃത്വത്തില്‍ വലിയ വിമര്‍ശനമാണുയരുന്നത്.

2015ൽ കെ.എം.മാണി നടത്തിയ ബജറ്റ് അവതരണത്തിനിടെ എൽഡിഎഫ് നേതാക്കൾ സഭയിൽ നടത്തിയ അക്രമം.

2013ലെ സിപിഎം പ്ലീനത്തില്‍ മാണി പങ്കെടുത്തിട്ടുണ്ടെന്ന് വാദിക്കാമെങ്കിലും സാഹചര്യം ഏറെ മാറിയ സ്ഥിതിയാണ്. ഏതായാലും കാനവും മാണിയും വേദി പങ്കിടുന്നു എന്ന കൗതുകത്തിനപ്പുറം എല്‍ഡിഎഫിലേയ്ക്ക് സിപിഐയെ അവഗണിച്ചു സംസ്ഥാന സമ്മേളനത്തോടെ സിപിഎം മാണിയുടെ കൈ പിടിക്കുമോയെന്നാണ് ഇനിയറിയേണ്ടത്.