യുപിയിൽ പാടത്ത് പതിനെട്ടുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ലക്നൗ∙ ഉത്തർപ്രദേശിലെ ഉന്നാവോയിൽ പതിനെട്ടുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. അജ്ഞാതരായ ഒരു കൂട്ടമാളുകൾ പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. 

പച്ചക്കറി വാങ്ങുന്നതിന് വ്യാഴാഴ്ച വൈകിട്ട് 4.30 ഓടെയാണ് പെൺകുട്ടി പുറത്തേക്കു പോയത്. തിരിച്ചെത്താത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ കുടുംബം പെൺകുട്ടിയുടെ സൈക്കിളും ചെരുപ്പുകളും കണ്ട് മൃതദേഹം തിരിച്ചറിയുകയായിരുന്നുവെന്നും ഐജി: സുജിത് പാണ്ഡെ പറഞ്ഞു.

ശൂന്യമായ മണ്ണെണ്ണ ജാറും തീപ്പെട്ടികളും സ്ഥലത്തുനിന്ന് കണ്ടെത്തി. കൊലപാതകത്തിനു കേസ് റജിസ്റ്റർ ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനുശേഷം മാത്രമേ പീഡനം നടന്നോയെന്നു സ്ഥിരീകരിക്കാനാകൂ. പ്രതികളെക്കുറിച്ച് പൊലീസിനു വിവരമൊന്നും ലഭിച്ചിട്ടില്ല. കൊലപാതകത്തിലേക്കു നയിച്ച കാരണവും വ്യക്തമല്ല.