പാലക്കാട്ട് ഉറങ്ങിക്കിടന്നവർക്കുമേൽ ബസ് കയറി; രണ്ടു മരണം

അപകടമുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം

പാലക്കാട്∙ മണ്ണാർക്കാട്ട് ഉറങ്ങിക്കിടന്നവരുടെ മുകളിലൂടെ സ്വകാര്യ ബസ് കയറി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്കേറ്റു. നിർത്തിയിട്ട ബസ് പിന്നിലേക്കെടുമ്പോൾ പുലർച്ചെയായിരുന്നു അപകടം.

കുഴൽകിണർ കുഴിക്കാനായി മണ്ണാർക്കാട്ടെത്തിയ ഛത്തീസ്ഗഡ് സ്വദേശികളായ സുരേഷ് ഗൗഡ, ബെല്ലി ഷോറി എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രാജേഷിനെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്തിപ്പുഴ പെട്രോൾ പമ്പിനു സമീപം സ്വകാര്യ വാഹനങ്ങൾ നിർത്തിടുന്ന മൈതാനത്ത് പുലർച്ചെ 5.20 നായിരുന്നു അപകടം. കുഴൽകിണർ ജോലി കഴിഞ്ഞെത്തിയ തൊഴിലാളികൾ ബസിനു പിന്നിലായി മൈതാനത്ത് ഉറങ്ങുകയായിരുന്നു.

അപകടമുണ്ടായത് അറിഞ്ഞിട്ടും ബസ് ജീവനക്കാർ ബസുമായി തൃശൂരിലേക്കു പോയി. പരുക്കേറ്റയാളിന്റെ മൊഴി പ്രകാരം ബസ് ജീവനക്കാർക്കെതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തു.