കണ്ണൂർ∙ നെൽവയൽ നികത്തി ബൈപാസ് റോഡ് നിർമിക്കുന്നതിനെതിരെ കീഴാറ്റൂരിൽ വയൽക്കിളി കർഷക കൂട്ടായ്മ നടത്തുന്ന സമരത്തിനു കോൺഗ്രസ് പൂർണ പിന്തുണ നൽകുമെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സൻ. വയൽക്കിളികളുടെ ജനകീയ സമരത്തെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തകർക്കാമെന്നു സിപിഎമ്മും സംസ്ഥാന സർക്കാരും വ്യാമോഹിക്കേണ്ടെന്നും ഹസ്സൻ പറഞ്ഞു.
വികസന വിരോധികളെന്നു മുദ്രകുത്തിയും ജനകീയ സമരമല്ലെന്നു പ്രചരിപ്പിച്ചും കീഴാറ്റൂർ സമരത്തെ തകർക്കാനാണു കമ്യൂണിസ്റ്റ് സർക്കാർ ശ്രമിക്കുന്നത്. കീഴാറ്റൂരിൽ സമരം ചെയ്യുന്നതു വയൽക്കിളികളല്ല വയൽക്കഴുകന്മാരാണ് എന്ന മന്ത്രി ജി.സുധാകരന്റെ പ്രസ്താവന സമരത്തിനെതിരായ ഭീഷണിയാണ്. റിയൽ എസ്റ്റേറ്റ് മുതലാളിമാരുടെ കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കാൻ കമ്യൂണിസ്റ്റ് കഴുകന്മാർ കീഴാറ്റൂരിനു മുകളിൽ വട്ടമിട്ടു പറക്കുകയാണ്. കൊന്നും ആക്രമിച്ചും വയൽക്കിളികളുടെ ശവംതിന്നാൻ വട്ടമിട്ടു പറക്കുന്നവരാണ് അവരെ കഴുകന്മാരെന്നു വിളിക്കുന്നത്.
ദേശീയപാത വികസനത്തിനു സ്ഥലമെടുക്കുന്നതിനെതിരായ ആദ്യത്തെ സമരമല്ല കീഴാറ്റൂരിലേത്. ഇടതുപക്ഷം തന്നെ എത്രയോ സ്ഥലങ്ങളിൽ സമരം നടത്തിയിരിക്കുന്നു. സിപിഎം കൊടികുത്തി സമരം ചെയ്ത സ്ഥലത്തിന്റെ ഉടമസ്ഥനായ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്യേണ്ട സാഹചര്യം വരെയുണ്ടായി. കീഴാറ്റൂരിൽ സമരക്കാരുമായി ചർച്ച നടത്താൻ റവന്യൂ വകുപ്പു നിർദേശം നൽകിയിട്ടും അതിനു തയാറാവാതെ സമരപ്പന്തൽ കത്തിക്കുകയാണു ചെയ്തത്. ദേശീയപാത വികസനം തടസ്സപ്പെടുത്താനല്ല, സ്വന്തം ഭൂമി സംരക്ഷിക്കാനാണു വയൽക്കിളികൾ സമരം നടത്തുന്നത്. മേൽപ്പാലം ഉൾപ്പെടെയുള്ള സമാന്തര പരിഹാര മാർഗങ്ങൾ സമരക്കാർ നിർദേശിച്ചിട്ടുണ്ടെന്നും എം.എം. ഹസ്സൻ കൂട്ടിച്ചേർത്തു.