മലയാളികളുടെ ജീവനെടുത്ത നോട്ടിങ്ങാം അപകടം: രണ്ട് ട്രക്ക് ഡ്രൈവർമാർക്കു തടവ്

അപകടത്തില്‍ കൊല്ലപ്പെട്ട ഋഷി രാജീവ്, സിറിയക് ജോസഫ് (ഫയല്‍ചിത്രം)

ലണ്ടൻ ∙ ബ്രിട്ടനിലെ നോട്ടിങ്ങാമിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പെടെ എട്ടുപേർ മരിച്ച കേസിൽ രണ്ടു ട്രക്ക് ഡ്രൈവർമാർക്കു തടവ്. പോളണ്ട് സ്വദേശി റിസാർഡ് മസിയേറാ (31)യ്ക്കു 14 വർഷവും ബ്രിട്ടിഷ് പൗരൻ ഡേവിഡ് വാഗ്സ്റ്റാഫിന് (51) മൂന്നര വർഷവുമാണു കോടതി ശിക്ഷ വിധിച്ചത്. ഇവരെ വാഹനമോടിക്കുന്നതിൽനിന്നു വിലക്കുകയും ചെയ്തു. 

കഴിഞ്ഞ ഓഗസ്റ്റ് 26ന് ഉണ്ടായ അപകടത്തിൽ പാലാ ചേർപ്പുങ്കൽ സ്വദേശി സിറിയക് ജോസഫ് (ബെന്നി-50), വിപ്രോയിൽ എൻജിനീയറായ കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് ഇരുമ്പപ്പുഴ സ്വദേശി ഋഷി രാജീവ് (27) എന്നീ മലയാളികളാണു മരിച്ചത്. ബെന്നി ഓടിച്ചിരുന്ന മിനി ബസ്, നിർത്തിയിട്ട ട്രക്കിനും പിന്നാലെയെത്തിയ മറ്റൊരു ട്രക്കിനുമിടയിൽ ഞെരിഞ്ഞമരുകയായിരുന്നു. മസിയേറാ മദ്യലഹരിയിലും വാഗ്സ്റ്റാഫ് മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടുമാണ്  വാഹനമോടിച്ചിരുന്നത്.