ബെംഗളൂരു∙ കർണാടകയിൽവച്ച് ദുരൂഹസാഹചര്യത്തില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഒല ടാക്സി ഡ്രൈവര്‍ തൃശൂര്‍ സ്വദേശി റിന്‍സനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൊസൂരിനു സമീപം ഭദ്രാപ്പള്ളിയിലെ ഒാടയില്‍നിന്നാണ് റിൻസന്റെ മൃതദേഹം ലഭിച്ചത്. കാണാതായി എട്ടു ദിവസങ്ങൾക്കു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ ചിലയിടങ്ങളിലായി മുറിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം, റിന്‍സണ്‍ ഉപയോഗിച്ചിരുന്ന കാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഈ മാസം പതിനെട്ടിനാണ് റിൻസനെ കാണാതായത്. സമയം കഴിഞ്ഞും വീട്ടിലെത്താതിരുന്നതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ചോഫ് ആയിരുന്നു. ഒല കമ്പനി നല്‍കുന്ന വിവരങ്ങളനുസരിച്ച് ഞായറാഴ്ച രാത്രി പതിനൊന്നു മണിക്കാണ് അവസാനത്തെ ട്രിപ്പ് ബുക്ക് ചെയ്തിരുന്നത്. ട്രിപ്പ് പൂര്‍ത്തിയാക്കി ഏകദേശം ഒരു മണിക്കൂറിനുശേഷം യെലഹങ്ക പൊലീസ് സ്റ്റേഷനു സമീപത്തുവച്ചാണു ഫോൺ സ്വിച്ചോഫായത്.