പന്തിൽ കൃത്രിമം: രാജി പ്രഖ്യാപിച്ച് ഓസീസ് പരിശീലകൻ ഡാരൻ ലീമാൻ

സിഡ്നി ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പന്തില്‍ കൃത്രിമം കാണിച്ചെന്ന വിവാദത്തെത്തുടർന്ന് പരിശീലകൻ ഡാരൻ ലീമാൻ രാജി പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ക്രിക്കറ്റിൽ നിന്ന് ഒരു വർഷത്തേക്കു വിലക്കപ്പെട്ടിരിക്കുന്ന ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ വികാരനിർഭരമായ വാർത്താസമ്മേളനത്തിനു പിന്നാലെയാണ് ലീമാന്റെ രാജി പ്രഖ്യാപനം.

വിവാദത്തില്‍ താൻ തെറ്റായി യാതൊന്നും ചെയ്തിട്ടില്ലെന്നു കഴിഞ്ഞ ദിവസം ലീമാൻ വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയും സംഭവത്തിൽ ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതാണ്. ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന നാലാമത്തെ ടെസ്റ്റായിരിക്കും ഓസീസ് പരിശീലകനെന്ന നിലയിലുള്ള ലീമാന്റെ അവസാന മത്സരമെന്നും ഓസ്ട്രേലിയൻ പോർട്ടലായ ക്രിക്കറ്റ് ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. 

സംഭവത്തിൽ പങ്കില്ലെന്നതു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ലീമാനെ പരിശീലന സ്ഥാനത്ത് നിലനിർത്തിയതെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ജെയിംസ് സതർലൻഡ് പറഞ്ഞത്.

‘ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം കാട്ടുന്ന ദൃശ്യം ഞെട്ടലോടെയാണ് ലീമാൻ കണ്ടത്. അതിനെക്കുറിച്ച് മുന്നറിവുണ്ടായിരുന്നില്ല. അതിനെക്കുറിച്ച് ചോദിക്കാനാണ് വോക്കി ടോക്കിയിലൂടെ ഹാൻഡ്സ്കോംബിനെ വിളിച്ചത്. ലീമാൻ അപായ സൂചന നൽകുകയായിരുന്നെന്നും അതനുസരിച്ചാണ് സാൻഡ് പേപ്പർ ഒളിപ്പിച്ചതെന്നുമുള്ള ആരോപണം തെറ്റാണ്’– സതർലൻഡ് പറഞ്ഞു. എന്നാൽ ശിക്ഷാ നടപടികളിൽ നിന്ന് ലീമാനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഓസ്ട്രേലിയൻ ആരാധകർ രംഗത്തെത്തിയിരുന്നു.