Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈന്യം തയാറാക്കിയ ഭരണഘടന ഭേദഗതി ചെയ്യും: മ്യാൻമറിൽ പ്രതീക്ഷയായി പുതിയ പ്രസിഡന്റ്

Win-Myint-and-Aung-San-Suu-Kyi വിൻ മയന്റും ഓങ് സാൻ സൂ ചിയും

യാങ്കൂൺ∙ മ്യാൻമറിൽ സൈന്യം തയാറാക്കിയ ഭരണഘടന ഭേദഗതി ചെയ്യുമെന്നു പുതുതായി അധികാരമേറ്റ പ്രസിഡന്റ് വിൻ മയന്റ്. മ്യാൻമർ‌ ദേശീയ നേതാവ് ഓങ് സാൻ സൂചിയെ അധികാരത്തിൽ നിന്നകറ്റി നിർത്തി സൈന്യത്തിന് പ്രധാന സ്ഥാനങ്ങളെല്ലാം നൽകുന്ന രീതിയിലാണ് മ്യാൻമറിന്റെ നിലവിലെ ഭരണഘടനയുള്ളത്. ‌ജനാധിപത്യ ഫെ‍ഡറൽ‌ രാഷ്ട്രത്തിനു രൂപം നൽകുന്നതിനായി ഭരണഘടന ഭേദഗതി വരുത്തുകയാണ് ലക്ഷ്യം. നിയമവാഴ്ചയ്ക്കും രാഷ്ട്രത്തിന്റെ ഐക്യത്തിനും മനുഷ്യാവകാശങ്ങൾക്കും തുല്യ പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

മ്യാൻമറിന്റെ 2008ലെ ഭരണഘടന ഭേദഗതി ചെയ്യാനുള്ള നീക്കം രാജ്യത്തെ അധികാരങ്ങള്‍ കയ്യാളുന്ന സൈനിക തലവന്മാർക്കു വെല്ലുവിളിയാണ്. മ്യാൻമറിൽ 25 ശതമാനം പാർലമെന്റ് സീറ്റുകളും സുരക്ഷാ കാര്യങ്ങളിന്മേലുള്ള നിയന്ത്രണവും ഇപ്പോഴും സൈന്യത്തിന്റെ കൈവശമാണ്. ആരോഗ്യനില മോശമായതിനെ തുടർന്നു ടിൻ ച്യാവ് (72) കഴിഞ്ഞയാഴ്ച സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണു പുതിയ പ്രസിഡന്റ് മ്യാൻമറിൽ‌ അധികാരമേറ്റത്.

പാർലമെന്റിന്റെ ഇരുസഭകളിലും സൂചിയുടെ നാഷനൽ ലീഗ് ഫോർ ഡമോക്രസിക്കാണു ഭൂരിപക്ഷമുള്ളത്. തിരഞ്ഞെടുപ്പിൽ 639ൽ 403 വോട്ടുകളാണു വിൻ മയന്റിനു ലഭിച്ചത്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ടിൻ ച്യാവും സൂചിയുടെ വിശ്വസ്തനായിരുന്നു.

1988ൽ ജനാധിപത്യ പ്രക്ഷോഭത്തിൽ പട്ടാളഭരണകൂടത്തിനെതിരെ സൂചിക്കൊപ്പം നിന്നു പോരാടി തടവിലായ നേതാവാണു വിൻ മയന്റ്. പ്രസിഡന്റാണു ഭരണഘടനാപരമായി മ്യാൻമർ ഭരണത്തലവനെങ്കിലും 2016 ഏപ്രിൽ മുതൽ മ്യാൻമറിന്റെ യഥാർഥ ‘ഭരണാധികാരി’ സൂചിയാണ്.