കാണാൻ ‘ലുക്കി’ല്ലെന്നേയുള്ളൂ, മന്ത്രിയാണ്: ബങ്കളംകാരോട് കടകംപള്ളി സുരേന്ദ്രൻ

കടകംപള്ളി സുരേന്ദ്രൻ

കാസർകോട്∙ കാണാൻ ലുക്കില്ലെങ്കിലും ഞാനുമൊരു മന്ത്രി തന്നെയാണെന്നു മന്ത്രി കടകം പള്ളി സുരേന്ദ്രൻ. കാസർകോട്ടെ ഉൾഗ്രാമമായ തെക്കൻ ബങ്കളത്തു ആദ്യമായാണ് ഒരു മന്ത്രിയെത്തുന്നതെന്ന യോഗാധ്യക്ഷന്റെ വാക്കുകൾക്കായിരുന്നു മന്ത്രിയുടെ നർമത്തിൽ പൊതിഞ്ഞ മറുപടി. തെക്കൻ ബങ്കളം രക്തേശരി ക്ഷേത്ര മുറ്റത്തു പാരമ്പര്യ കൂട്ടമടയൽ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ദേവസ്വം മന്ത്രി.

നിശ്ചയിച്ചതിലും മൂന്നുമണിക്കൂർ വൈകി എത്തിയ മന്ത്രിയെ കാത്തു നാട്ടുകാർ ഒന്നാകെ എത്തിയിരുന്നു. അധ്യക്ഷ പ്രസംഗകനായ ക്ഷേത്രം പ്രസിഡന്റ് അമ്പുവാണ് നാട്ടിൽ ആദ്യമായി മന്ത്രിയെത്തിയതിനെക്കുറിച്ചു പറഞ്ഞത്. താനും മന്ത്രിയാണെന്നും കാണാൻ അത്ര ലുക്കൊന്നും ഇല്ല എന്നേ ഉള്ളുവെന്നും ഉള്ളതുവച്ചു അഡ്ജസ്റ്റ് ചെയ്യുകയാണെന്നും കാണാൻ ലുക്കുള്ള മന്ത്രിമാർ വേറെയുണ്ടെന്നുമെല്ലാമായിരുന്നു മന്ത്രിയുടെ മറുപടി.

മന്ത്രിയുടെ വാക്കുകൾക്കു നിറഞ്ഞ കയ്യടിയായിരുന്നു ബങ്കളംകാരുടെ മറുപടി. പിന്നാക്ക ജില്ലയെന്നു വിളിപ്പേരുള്ള കാസർകോട്ട് ഇനിയും മന്ത്രിമാർ പോലും എത്തിപ്പെടാത്ത ഗ്രാമങ്ങളുണ്ടെന്ന് ഓർമിപ്പിക്കുന്നതായി സംഭവം.