ന്യൂഡൽഹി∙ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പ്രതിപക്ഷം ഇംപീച്മെന്റ് നോട്ടിസ് നല്‍കി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിനാണു നോട്ടിസ് കൈമാറിയത്. 60 എംപിമാര്‍ നോട്ടിസിൽ ഒപ്പിട്ടുണ്ടെന്നു കോണ്‍ഗ്രസ് അവകാശപ്പെട്ടു.
സിബിഐ പ്രത്യേക ജഡ്ജി ബി.എച്ച്. ലോയയുടെ മരണത്തിൽ അസ്വഭാവികതയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും കേസ് പരിഗണിക്കരുതെന്നും വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണു ഇംപീച്ച്മെന്റ് നടപടികളുമായി പ്രതിപക്ഷം മുന്നോട്ടുവന്നത്. സുപ്രീംകോടതിയിലെ അസാധാരണ സാഹചര്യം പരിഹരിക്കണമെന്നാവശ്യപ്പെട്ടു നാലു മുതിർന്ന ജഡ്ജിമാർ നേരത്തേ വാർത്താസമ്മേളനം വിളിച്ചിരുന്നു.
രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാവിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേർന്നപ്പോഴാണു ഇംപീച്ച്മെന്റ് ആലോചിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഇംപീച്മെന്‍റ്, ജഡ്ജി ലോയ കേസിലെ സുപ്രീംകോടതി വിധി എന്നിവയായിരുന്നു പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. കോണ്‍ഗ്രസ്, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‍വാദി പാര്‍ട്ടി, ആര്‍ജെഡി തുടങ്ങിയവര്‍ പാര്‍ലമെന്‍റ് ചേംബറിലെ യോഗത്തില്‍ പങ്കെടുത്തു.