തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇതാദ്യമായി പെട്രോള്‍, ഡീസല്‍ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 78.43 രൂപയും ഡീസല്‍ വില 71.29 രൂപയുമായി. മറ്റു ജില്ലകളിലും പെട്രോൾ, ഡീസൽ വില ഇതിനോടു സമാനമാണ്. മുംബൈയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 82.35 രൂപയായി. 2013 സെപ്റ്റംബർ 13നുശേഷമുള്ള ഉയർന്ന നിരക്കാണിപ്പോഴുള്ളത്.
മാർച്ച് 17 മുതൽ പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും കൂടുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഡീസൽ വിലയിൽ ശരാശരി രണ്ടര രൂപയും പെട്രോൾ വിലയിൽ രണ്ടു രൂപയ്ക്കു മുകളിലുമാണു വർധന. കഴിഞ്ഞ വർഷം ജൂൺ 16 മുതലാണ് ഇന്ധന വില ഓരോ ദിവസവും മാറാൻ തുടങ്ങിയത്. അന്ന് 68.26, 58.39 രൂപയായിരുന്ന ഇന്ധന വിലയാണ് ഇപ്പോൾ ഈ രീതിയിൽ ഉയർന്നിരിക്കുന്നത്.