അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കുന്നതിനിടെ ലോറിയിടിച്ചു മരണം; 1.04 കോടി രൂപ നഷ്ടപരിഹാരം

Representational Image

മലപ്പുറം∙ വാഹനാപകടത്തിൽ പരുക്കേറ്റ യുവാവിനെ രക്ഷപ്പെടുത്തുന്നതിനിടെ ലോറിയിടിച്ചു മരിച്ച മൂന്നുപേരുടെ കുടുംബങ്ങൾക്കായി 1.04 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ പാലക്കാട് കഞ്ചിക്കോട് യൂണിറ്റിലെ ജീവനക്കാരായ മഞ്ചേരി പുൽപ്പറ്റ സ്വദേശി അലിക്കപറമ്പിൽ രാജേഷ്, കോട്ടയ്ക്കൽ ആമപ്പാറ സ്വദേശി രാഗത്തിൽ ശശിപ്രസാദ്, കോട്ടയ്ക്കൽ കാവതികളം സ്വദേശി കടക്കോട്ടിൽ രമേഷ് എന്നിവർ മരിച്ച സംഭവത്തിൽ തിരൂർ വാഹനാപകട പരാതിപരിഹാര ട്രൈബ്യൂണലാണ് വിധി പുറപ്പെടുവിച്ചത്. 92.6 ലക്ഷം രൂപ നഷ്ടപരിഹാരവും 12 ലക്ഷം രൂപ പലിശയും നൽകാനാണ് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

2015 ഓഗസ്റ്റ് 26നു കഞ്ചിക്കോട്ടായിരുന്നു അപകടം. ജോലി കഴിഞ്ഞു താമസസ്‌ഥലത്തേക്കു മടങ്ങുമ്പോൾ റോഡപകടത്തിൽ പരുക്കേറ്റ യുവാവിനെ കണ്ട മൂവരും അയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അതിനിടെ, അമിതവേഗത്തിലെത്തിയ ലോറി മൂവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. എല്ലാവരും തൽക്ഷണം മരിച്ചു.