ഗുർണാംസിങ് വധം: സിദ്ദു ജയിലിൽ പോകേണ്ട; പകരം 1000 രൂപ പിഴ

ന്യൂഡൽഹി∙ മുപ്പതു വർഷം മുൻപു തർക്കത്തിനിടെ ഗുർണാംസിങ് എന്നയാളെ അടിച്ചുകൊന്ന കേസിൽ പഞ്ചാബ് മന്ത്രി നവ്ജോത് സിങ് സിദ്ദുവിന് പിഴശിക്ഷ. കേസിൽ 1000 രൂപയുടെ പിഴയാണ് സുപ്രീംകോടതി ചുമത്തിയിരിക്കുന്നത്. 323–ാം വകുപ്പ് പ്രകാരം മുറിവേൽക്കണമെന്ന ഉദ്ദേശ്യത്തോടെ നടത്തിയ അപകടത്തിന്റെ പേരിലാണ് ശിക്ഷ. നേരത്തെ ചുമത്തിയിരുന്ന മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം ഒഴിവാക്കി. ഇതോടെ ജയിലിൽ പോകാതെ, മന്ത്രിസഭയിൽ തുടരാൻ സിദ്ദുവിന് സാധിക്കും.

പാട്യാലയിൽ വാഹനം നടുറോഡിൽ പാർക്കു ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തിൽ വന്ന ഗുർണാംസിങ് ചോദ്യം ചെയ്തതിനെ തുടർന്ന് അടിപിടിയുണ്ടായി. പരുക്കേറ്റ ഗുർണാം സിങ് ആശുപത്രിയിൽ മരിച്ചു. മരണം മർദനത്തെ തുടർന്നുള്ള മസ്തിഷ്ക രക്തസ്രാവം മൂലമാണെന്നാണു പ്രോസിക്യൂഷൻ വാദം. വിചാരണക്കോടതി 1999ൽ സിദ്ദുവിനെ വിട്ടയച്ചിരുന്നു. എന്നാൽ, ഹൈക്കോടതി 2006ൽ സിദ്ദുവിനെയും കൂട്ടുപ്രതി രൂപിന്ദർ സിങ്ങിനെയും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു മൂന്നുവർഷം തടവിനു വിധിച്ചു.