തൂത്തുക്കുടിയിലേത് നരനായാട്ട്; മകൾക്കു ഭക്ഷണവുമായി പോയ വീട്ടമ്മയും കൊല്ലപ്പെട്ടു

വെടിവയ്പ്പിൽ കൊല്ലപ്പെട്ട ജാൻസി (വലത്), മകൻ പോൾരാജ് (ഇടത്)

ചെന്നൈ∙ പ്രക്ഷോഭം തടയുന്നതിന്റെ പേരിൽ തൂത്തുക്കുടിയില്‍ നടന്നത് തമിഴ്നാട് പൊലീസിന്റെ നരനായാട്ടെന്ന് സൂചന. ഭീതി പരത്താന്‍ നിശ്ചയിച്ചുറപ്പിച്ചതുപോലെയായിരുന്നു പൊലീസിന്റെ നടപടികൾ എന്നതിനു തെളിവുകൾ പുറത്തുവരുന്നു. മകൾക്കുള്ള ഭക്ഷണവുമായി പോയ വീട്ടമ്മ പോലും പൊലീസിന്റെ തോക്കിനിരയായി. മകള്‍ക്കു ഭക്ഷണവുമായി പോയ ജാന്‍സിയാണു കൊല്ലപ്പെട്ടത്. ആദ്യ വെടിവയ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുശേഷമാണു സംഭവം. ജാൻസി സമരത്തിൽ പങ്കെടുക്കുകയോ സംഘർഷ സ്ഥലത്തു പോകുകയോ ചെയ്തിരുന്നില്ലെന്ന് മകൻ പോൾ രാജ് പറഞ്ഞു.

അതേസമയം, ഒരുസംഘം ആൾക്കാർ സർക്കാർ ബസിനു തീവച്ചത് ഒഴികെ തൂത്തുക്കുടിയിൽ ഇന്നലെ അക്രമങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. മേഖല ശാന്തമാകുന്നതായും ഇവിടെ കുടിവെള്ളവും ഭക്ഷണവുമുൾപ്പെടെ ഉറപ്പാക്കിയതായും ജില്ലാ ഭരണകൂടം അറിയിച്ചു. തിരുനൽവേലിയിലെയും കന്യാകുമാരിയിലെയും ഇന്റർനെറ്റ് നിരോധനം നീക്കിയിട്ടുണ്ട്.

തൂത്തുക്കുടിയിൽ, പരിസ്ഥിതി മലിനമാക്കുന്ന സ്റ്റർലൈറ്റ് ചെമ്പു പ്ലാന്റിനെതിരെ നടന്ന ജനകീയ സമരമാണ് മേയ് 22 ന് പ്രക്ഷോഭമായത്. സമരക്കാർ കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചിനെതിരെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. സംഭവത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്.