അങ്കമാലിയിൽ മൂന്നുമാസമുള്ള കുഞ്ഞിനെ പിതാവ് കൊന്നു കുഴിച്ചുമൂടിയെന്ന് പരാതി

കു‍ഞ്ഞിനെ കൊന്നു കുഴിച്ചുമൂടിയ സ്ഥലം

കൊച്ചി∙ അങ്കമാലിയിൽ പിഞ്ചുകുഞ്ഞിനെ കൊന്നുകുഴിച്ചു മൂടിയതായി പരാതി. മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ ഭർത്താവ് കൊന്നതായി ഒരു നാടോടി സ്ത്രീയാണു പരാതി നൽകിയത്. സംഭവത്തിൽ ഭർത്താവ് മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അങ്കമാലി സിഐ ഓഫിസിനോടു ചേർന്ന സ്ഥലത്താണ് കുഞ്ഞിനെ കുഴിച്ചിട്ടത്.

കുഞ്ഞിന്റെ അമ്മ രാവിലെ പൊലീസ് സ്റ്റേഷനിൽ എത്തി വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിനെ പിതാവു തന്നെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണ് അമ്മ പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തതോടെ ഇയാൾ ആരോപണം നിഷേധിച്ചു. കുഞ്ഞു പാലു കുടിച്ചുകൊണ്ടിരിക്കുമ്പോൾ ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നും അതിനാൽ കുഴിച്ചിട്ടുവെന്നുമാണ് മണികണ്ഠൻ പറയുന്നത്.

എന്നാൽ ഇതു പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. എന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും വ്യക്തമല്ല. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.