പ്രായമല്ല, കാര്യപ്രാപ്തിയാണു കാര്യം; ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ: മുരളീധരൻ

തിരുവനന്തപുരം ∙ രാജ്യസഭയിലേക്ക് ആരു പോകണമെന്നു ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നു കെ. മുരളീധരന്‍ എംഎല്‍എ. പ്രായത്തിന്റെ പേരില്‍ ആരെയും മാറ്റി നിര്‍ത്തുകയോ വിലകുറച്ചു ചിത്രീകരിക്കുകയോ ചെയ്യരുതെന്നും മുരളീധരന്‍ തിരുവനന്തപുരത്തു പറഞ്ഞു. പ്രായം അയോഗ്യതയല്ല. കാര്യങ്ങള്‍ ചെയ്യാനുള്ള പ്രാപ്തിയാണു പ്രധാനം. രാജ്യസഭയിലേക്കൊക്കെ പ്രായമായവരാണു നല്ലത്. നമുക്കൊക്കെ മല്‍സരിച്ചു ജയിക്കാനുള്ള ത്രാണി ഉണ്ടല്ലോ– അദ്ദേഹം പറഞ്ഞു.

പി.ജെ. കുര്യനെതിരെ കോണ്‍ഗ്രസില്‍ യുവനേതാക്കളുടെ കലാപം ശക്തമായതിനു പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. ചെങ്ങന്നൂര്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തതുകൊണ്ടു മാത്രം പ്രശ്നങ്ങള്‍ തീരില്ലെന്നും മുരളീധരന്‍ പറഞ്ഞു. നേമത്ത് മൂന്നാം സ്ഥാനത്ത് പോയതിനു കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുത്തിരുന്നെങ്കില്‍ ന്യൂനപക്ഷങ്ങള്‍ യുഡിഎഫിലേക്കു തിരിച്ചുവരുമായിരുന്നു. തോല്‍വികളെ ന്യായീകരിക്കാന്‍ കെ. കരുണാകരന്‍റ പേര് ഉപയോഗിക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ചു മുരളീധരന്‍ പറഞ്ഞു. കരുണാകരന്‍ പാര്‍ട്ടിവിട്ടപ്പോള്‍ പോലും കോണ്‍ഗ്രസ് തകര്‍ന്നില്ലെന്നായിരുന്നു ചെന്നിത്തലയുടെ ഇന്നലത്തെ പ്രസ്താവന.