മന്ത്രി കടകംപള്ളിയുടെ ‘കണ്ണുതുറക്കാൻ’ ക്ഷേത്രജീവനക്കാരുടെ ശത്രുസംഹാര പൂജ

കണ്ണൂർ∙ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കണ്ണുതുറക്കാൻ ശത്രുസംഹാര പൂജയുമായി മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ. മലബാർ ദേവസ്വം ബോർഡ് പരിഷ്കരണ ബിൽ പാസാക്കുന്നതിനായി മന്ത്രിയുടെ കണ്ണുതുറക്കാൻ ശത്രുസംഹാര പൂജയ്ക്കു പുറമേ ജലധാര, നെയ്‍വിളക്ക്, കൂവളമാല, തുടങ്ങി മറ്റു പ്രധാന വഴിപാടുകളും നടത്തുന്നുണ്ട്.

സിപിഎമ്മുകാരനായ മന്ത്രി കടകംപള്ളി സുരേന്ദ്രനു വേണ്ടി ശത്രുസംഹാരം നടത്താൻ ദേവസ്വം ജീവനക്കാർ മന്ത്രിയുടെ നക്ഷത്രം വരെ അന്വേഷിച്ചിരുന്നു. എന്നാൽ നക്ഷത്രം കിട്ടാതായതോടെ പേരും വയസ്സും നൽകി ശത്രുസംഹാര പൂജ നടത്തി. ‘‘ഈ നിയമസഭയിൽ തന്നെ ബിൽ ഉണ്ടാകണേയെന്നും അതിനാവശ്യമായ ശക്തി സർക്കാരിനും മന്ത്രിക്കുമുണ്ടാകണേ’’ എന്നാണു വഴിപാടുകൾക്കു പുറകിലെ പ്രധാന പ്രാർഥന.

കഴിഞ്ഞ നവംബറിലെ സമ്മേളനത്തിൽ ബിൽ യാഥാർഥ്യമാകുമെന്നാണു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഈ വർഷം ഫെബ്രുവരിയിൽ നടത്തിയ ബജറ്റ് സമ്മേളനത്തിൽ ഉൾപ്പെടുത്തുമെന്നു പ്രഖ്യാപിച്ചു. നടപ്പു സമ്മേളനത്തിലും ബിൽ ഉൾപ്പെടുത്തിയില്ല.

ഒരു വർഷം മുൻപു നിയമവകുപ്പിന്റെ പരിഗണനയ്ക്കു വിട്ട മലബാർ ദേവസ്വം ബോർഡ് പരിഷ്കരണ ബിൽ ഇതുവരെ വെളിച്ചം കണ്ടില്ല. ചില വൻകിട ക്ഷേത്രങ്ങളിൽനിന്നു പണം കൈപ്പറ്റിയ ഉദ്യോഗസ്ഥരും ചില സമുദായ സംഘടനകളും ചേർന്നു നിയമപരിഷ്കരണ ബിൽ അട്ടിമറിക്കുകയാണെന്നാണ് ആരോപണം. ഈ മറുഭാഗമാണ് ആദ്യം വഴിപാട് തുടങ്ങിയതെന്നും ക്ഷേത്ര ജീവനക്കാർ വ്യക്തമാക്കുന്നു.

മലബാർ ദേവസ്വം ബോർഡിനു കീഴിലെ 1632 ക്ഷേത്രങ്ങളിലെ ഏഴായിരത്തോളം വരുന്ന ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സർക്കാർ നിയോഗിച്ച മൂന്നംഗ സമതി റിപ്പോർട്ട് സർപ്പിച്ചത്. നിയമസഭയിൽ ബിൽ അവതരിപ്പിക്കുന്നതിനു മുൻപു നിയമവകുപ്പിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു. എന്നാൽ ചില സംശയങ്ങളുള്ളതു കൊണ്ടാണ് അന്തിമ ബിൽ തയാറാക്കാത്തതെന്നാണു നിയമവകുപ്പിന്റെ വിശദീകരണം. സംശയങ്ങൾ പരിഹരിക്കാൻ തയാറാണെന്ന് അന്വേഷണ സമിതി തന്നെ വ്യക്തമാക്കിയിട്ടും ഉദ്യോഗസ്ഥർ റിപ്പോർട്ട് പൂഴ്ത്തിവയ്ക്കുകയാണ്.