പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചു; റസ്റ്ററന്റിലെ ആളുകൾ ചിതറിയോടി

മുംബൈ ∙ റസ്റ്ററന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പോക്കറ്റിനുള്ളില്‍ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചു. റസ്റ്ററന്റിൽ പരിഭ്രാന്തരായ ആളുകൾ ഇറങ്ങിയോടി. മുംബൈയിലെ ഭാണ്ഡപ് പരിസരത്തുള്ള റസ്റ്ററന്റിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ യുവാവ് ഇരുന്നിടത്ത് പെട്ടെന്ന് പുകയുയരുകയായിരുന്നു. 

പരിഭ്രാന്തനായി കസേരയിൽ നിന്നു ചാടിയെഴുന്നേറ്റ യുവാവ്, ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണ്‍ എടുത്തെറിയുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. റസ്റ്ററന്റിൽ ഉണ്ടായിരുന്ന മറ്റുള്ളവരും പരിഭ്രാന്തരായി. പൊള്ളലേറ്റ യുവാവ് ചികിത്സയിലാണ്.

മാർച്ചിൽ, മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് യുവതി കൊല്ലപ്പെട്ടിരുന്നു. ഫോൺ ചാർജ് ചെയ്തുകൊണ്ടിരിക്കെ ഫോണിൽ സംസാരിക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. നെഞ്ചിലും കയ്യിലും കാലിലും പരുക്കേറ്റ 18 കാരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.