മന്ത്രിസഭ നിലംപൊത്തി, പിന്നാലെ കശ്മീരിൽ ഭീകരാക്രമണം, മൂന്നു പേർ കൊല്ലപ്പെട്ടു

ഭീകരർക്കായി സിആർപിഎഫ് തിരച്ചിൽ ശക്തമാക്കിയപ്പോൾ.

ശ്രീനഗർ∙ രാഷ്ട്രീയ പ്രതിസന്ധിയിൽ തിളച്ചുമറിയുന്നതിനിടെ കശ്മീരിൽ ഭീകരാക്രമണം. സിആർപിഎഎഫുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലെ ട്രാലിലായിരുന്നു ആക്രമണം.

ഭീകരർ അതിക്രമിച്ചു കയറിയതായുള്ള ഇന്റലി‍ജൻസ് വിവരത്തെത്തുടർന്നു സിആർപിഎഫ് തിരച്ചിൽ ആരംഭിക്കുകയായിരുന്നു. അതിനിടെ ഭീകരർ വെടിയുതിർത്തു. ജയ്ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടത്. ഒരു ജവാനു പരുക്കേറ്റതായും ഡിജിപി എസ്.പി.വൈദ് പറഞ്ഞു.

ആദ്യം രണ്ടു ഭീകരരെയാണു സൈന്യം കൊലപ്പെടുത്തിയത്. ശേഷിച്ചവരെ സൈന്യം വളഞ്ഞ് ആക്രമണം തുടർന്നു. രാത്രിയോടെ മൂന്നാമനെയും കൊലപ്പെടുത്തി. 

ബിജെപി പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് പിഡിപിയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ നിലംപൊത്തിയിരുന്നു. അതിനിടെ കേന്ദ്ര സർക്കാർ അടിയന്തര യോഗം വിളിച്ചു സംസ്ഥാനത്തെ സുരക്ഷയും വിലയിരുത്തി.