മഞ്ജു അമ്മയില്‍ തുടരും; നടിമാരുടെ രാജി രണ്ടു ദിവസത്തെ കൂടിയാലോചനയ്ക്കു ശേഷം

തൃശൂര്‍∙ നടിമാര്‍ താരസംഘടനയായ ‘അമ്മ’ വിട്ടതു രണ്ടു ദിവസം കൂടിയാലോചിച്ചശേഷം. മഞ്ജു വാരിയര്‍ അമ്മ വിടേണ്ട എന്നു തീരുമാനിച്ചതും ഈ ചര്‍ച്ചയ്ക്കു ശേഷമാണ്. സംഘടന വിട്ട നടിമാരുടെ കാര്യം തല്‍ക്കാലം ചര്‍ച്ചപോലും ചെയ്യേണ്ട എന്നാണ് ‘അമ്മ’യുടെ ഉന്നതതല തീരുമാനം. അമ്മയുടെ യോഗം വിളിച്ചു പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നു രണ്ടാം ഘട്ടത്തില്‍ പ്രമുഖ നടന്‍ ആവശ്യപ്പെടും. രാജിയോട് അമ്മയുടെ പ്രതികരണം അറിഞ്ഞ ശേഷമാകും രണ്ടാം ഘട്ട പ്രതികരണം ഉണ്ടാവുക. 

ദിലീപിനെ തിരിച്ചെടുത്തതോടെ താന്‍ ഇനി ഈ സംഘടനയുമായി സഹകരിക്കില്ലെന്നു അക്രമിക്കപ്പെട്ട നടി കൂടെയുള്ളവരെ രണ്ടു ദിവസം മുന്‍പു അറിയിച്ചിരുന്നു. താന്‍ ഇനി സിനിമയിലേക്കില്ലെന്നും അതുകൊണ്ടുതന്നെ എല്ലാറ്റില്‍നിന്നും അകന്നു വളരെ സാധാരണമായ ജീവിതം നയിക്കുക മാത്രമേ ലക്ഷ്യമുള്ളുവെന്നും അവര്‍ കൂട്ടുകാരെ അറിയിച്ചു. വളരെ വേണ്ടപ്പെട്ടവരോടു പോലും അവര്‍ സംസാരിക്കാന്‍ തയാറായില്ല. തുടര്‍ന്നാണു ഡബ്ല്യുസിസി നേതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും നടിയുടെ തീരുമാനത്തോടൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. നടിയോടൊപ്പം ഡബ്ല്യുസിസിയിലെ എല്ലാ അംഗങ്ങളും അമ്മ വിടണോ എന്ന കാര്യം ആലോചിച്ചുവെങ്കിലും അതു വേണ്ടെന്നു പിന്നീടു തീരുമാനിച്ചു. 

മഞ്ജു വാരിയര്‍ ഇന്നലെ വിദേശത്തേക്കുപോയി. അതിനു മുന്‍പുതന്നെ അവര്‍ രാജിവയ്‌ക്കേണ്ട എന്നു സുഹൃത്തുക്കളുമായി സംസാരിച്ചു തീരുമാനിച്ചിരുന്നു. പോകുന്നതിനു മുന്‍പു മഞ്ജു അക്രമിക്കപ്പെട്ട നടിയുമായും കൂട്ടുകാരുമായും സംസാരിച്ചിരുന്നു.