കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തും; ജലന്ധർ ബിഷപ്പിനെ അറസ്റ്റു ചെയ്തേക്കും

കോട്ടയം∙ ജലന്ധര്‍ ബിഷപിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയുടെ രഹസ്യമൊഴി ഇന്നു രേഖപ്പെടുത്തും. രഹസ്യമൊഴി എടുക്കുന്നതിനുളള പൊലീസിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. രഹസ്യമൊഴി ലഭിച്ച ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുളള നീക്കം പൊലീസ് തുടങ്ങും. തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി അന്വേഷണസംഘം ചാലക്കുടിയിലും പരിശോധന നടത്തും.

കന്യാസ്ത്രീയുടെ മൊഴിയെ തുടര്‍ന്നു പീഡനം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണു ജലന്ധര്‍ ബിഷപ്പിനെതിരെ കേസെടുത്തിട്ടുള്ളത്. കുറവിലങ്ങാട് മഠത്തില്‍വച്ച് 13 തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണു കന്യാസ്ത്രീയുടെ മൊഴി. ഇതു സാധൂകരിക്കുന്ന തെളിവുകള്‍ കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു ബിഷപ്പിന്റെ അറസ്റ്റിനു സാധ്യത തെളിയുന്നത്. 13 തവണയും ബിഷപ്പ് കുറവിലങ്ങാട് മഠത്തിലെത്തിയതിനു വിസിറ്റേഴ്‌സ് റജിസ്റ്റര്‍ തെളിവാണ്. വൈദ്യപരിശോധന റിപ്പോര്‍ട്ടും പീഡനം നടന്നതായി സ്ഥിരീകരിക്കുന്നു.

ഇതു കൂടാതെ ബിഷപ്പ് ഫോണ്‍ സെക്‌സിനു പ്രേരിപ്പിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും കന്യാസ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീയുടെ ഫോണും പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. 2014 ഏപ്രില്‍ അഞ്ചിനാണ് ആദ്യ പീഡനത്തിന് ഇരയായതെന്നാണു കന്യാസ്ത്രീയുടെ മൊഴി. ചാലക്കുടിയില്‍ സഭയുടെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോളാണു ബിഷപ്പ് കുറവിലങ്ങാട്ടെ മഠത്തിലെത്തിയത്. ഇതു സ്ഥിരീകരിക്കുന്നതിനാണ് അന്വേഷണം സംഘം ചാലക്കുടിയിലെത്തുക.

കന്യാസ്ത്രീയുടെ രഹസ്യമൊഴിയും ബിഷപ്പിന്റെ അറസ്റ്റില്‍ നിര്‍ണായകമാകും. പീഡനത്തിനിരയായ കാലയളവില്‍ പരാതിക്കാരിക്കൊപ്പം മൂന്നു കന്യാസ്ത്രീകളാണ് കുറവിലങ്ങാട് മഠത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. മറ്റു രണ്ടുപേരുടെ മൊഴിയും അടുത്ത ദിവസങ്ങളില്‍ രേഖപ്പെടുത്തും. തെളിവുകള്‍ ശേഖരിച്ചശേഷം ബിഷപ്പിനെ ജലന്ധറിലെത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതോടൊപ്പം കന്യാസ്ത്രീക്കെതിരെ ബിഷപ്പ് നല്‍കിയ പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്.