അഭിമന്യുവിനെ കൊല്ലാനുപയോഗിച്ചത് പ്രത്യേക കത്തി; മരണകാരണ കുത്തിൽ പ്രഫഷനൽ ‘ടച്ച്’

മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഫാറൂഖ്, ബിലാൽ, റിയാസ് എന്നിവരെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ.

കൊച്ചി∙ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പത്തനംതിട്ട മല്ലപ്പള്ളി ഫറൂഖ് (19), കോട്ടയം കറുകച്ചാൽ കങ്ങഴ ബിലാൽ (19), ഫോർട്ടുകൊച്ചി സ്വദേശി റിയാസ് (31) എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൂട്ടുപ്രതികളായ ഒൻപതു പേരെ കണ്ടെത്താൻ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇവർക്കെതിരെ തിരച്ചിൽ നോട്ടിസ് ഉടൻ പുറപ്പെടുവിക്കും.

സംഭവദിവസം ഇവർ 12 പേരുടെ സാന്നിധ്യം മഹാരാജാസ് കോളജ് പരിസരത്തുണ്ടായിരുന്നതായി സമീപത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ കൂടുതൽ പേർ പങ്കാളികളാണ്. മഹാരാജാസ് കോളജ് വിദ്യാർഥികളായ അറസ്റ്റിലായ പ്രതി ഫറൂക്ക്, ഒളിവിൽപോയ ബിഎ അറബിക്ക് അവസാന വർഷ വിദ്യാർഥി എ.ഐ. മുഹമ്മദ് എന്നിവരെ സസ്പെൻഡ് ചെയ്തു.

പുറത്തുനിന്നുള്ള പ്രതികളെ ക്യാംപസിലേക്കു നയിച്ചുകൊണ്ടുവന്നത് മുഹമ്മദാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. കൊലയാളി ഉപയോഗിച്ച ആയുധം പുറത്തുനിന്നു കൊണ്ടുവന്നതാണ്. കാമ്പസിനുള്ളിലും ഇവർ ആയുധം ശേഖരിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.

അഭിമന്യു തൽക്ഷണം കൊല്ലപ്പെടാൻ ഇടയാക്കിയ ആഴത്തിലുള്ള മുറിവു പ്രഫഷനൽ കൊലയാളിയുടെ ചെയ്തിയെന്നു ഫൊറൻസിക് വിദഗ്ധർ അഭിപ്രായപ്പെട്ടു. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായുണ്ടായ സംഘർഷങ്ങളിൽനിന്നു വ്യത്യസ്തമായ ആസൂത്രിത ആക്രമണമാണ് അഭിമന്യുവും സുഹൃത്ത് അർജുനും നേരെയുണ്ടായതെന്നു സൂചിപ്പിക്കുന്നതാണ് ഇരുവരുടെയും പരുക്കുകൾ.

അഭിമന്യു മരിക്കാൻ ഇടയാക്കിയ കുത്ത് അങ്ങേയറ്റം മാരകമാണ്. കൊലപാതകത്തിനുവേണ്ടി മാത്രം രൂപപ്പെടുത്തിയ തരം കത്തിയാണു കൊലയാളി സംഘം ഉപയോഗിച്ചത്. ആന്തരികാവയവങ്ങൾക്കു മാരക മുറിവേൽപിച്ചു വലിയ തോതിൽ രക്തസ്രാവത്തിന് ഇതു വഴിയൊരുക്കും. ഹൃദയത്തിനു നേരിട്ടു മുറിവേൽക്കുന്ന സ്ഥാനത്താണു കൊലയാളി കുത്തിയത്. ഇരയെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനല്ല, മരണം ഉറപ്പാക്കാനാണ് ഇത്തരം ആക്രമണം. കൊലയാളിയുടെ ആദ്യ ആക്രമണമല്ല ഇതെന്നാണു കുത്തിന്റെ സ്ഥാനവും കൃത്യതയും സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

അക്രമിസംഘം നഗരത്തിൽ തമ്പടിച്ച ലോഡ്ജ് കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നുണ്ട്. പൊലീസിന്റെ ചോദ്യംചെയ്യൽ നേരിടാൻ പരിശീലനം ലഭിച്ചവരുടെ രീതിയിലാണ് അറസ്റ്റിലായ ഫോർട്ട്കൊച്ചി സ്വദേശി റിയാസിന്റെ പെരുമാറ്റം. എറണാകുളം മജിസ്ട്രേട്ട് കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

കൂടുതൽ ചോദ്യം ചെയ്യാനായി ഇൻസ്പെക്ടർ എ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. പരുക്കേറ്റ കൊട്ടാരക്കര സ്വദേശി അർജുൻ കൃഷ്ണയുടെ (20) നില ഗുരുതരമായി തുടരുന്നു. കരളിന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.