പത്തനംതിട്ട∙ ജെസ്നയെ കാണാതായ സംഭവത്തിൽ നുണപരിശോധന ഉൾപ്പെടെ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തുന്നതിൽ പൊലീസ് പൂർണമായും പരാജയപ്പെട്ടതായും അന്വേഷണ ചുമതലയിൽ നിന്നു തിരുവല്ല ഡിവൈഎസ്പി ആർ.ചന്ദ്രശേഖര പിള്ളയെ മാറ്റണമെന്നും ആക്‌ഷൻ കൗൺസിൽ.
ഹൈക്കോടതിയിൽ. പൊലീസ് നൽകിയ സത്യവാങ്മൂലത്തിൽ മൊഴികളാണ് ഏറെയും. ഓരോ മൊഴിയുടെയും അടിസ്ഥാനത്തിൽ തെളിവുകൾ കണ്ടെത്താൻ പൊലീസ് ശ്രമിച്ചിട്ടില്ല. 130 പേരുടെ മൊഴികളും 250 പേരെ ചോദ്യം ചെയ്ത റിപ്പോർട്ടുമാണ് കോടതിയിൽ സമർപ്പിച്ചത്.
പാറയിടുക്കിലും അരുവിയിലും കൊക്കയിലും തിരച്ചിൽ നടത്തുകയും ഇന്ത്യയൊട്ടുക്ക് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തതായി അവകാശപ്പെടുമ്പോൾ ബലവത്തായ എന്തു തെളിവുണ്ടെന്നു പറയാൻ പൊലീസിനു കഴിയുന്നില്ലെന്ന് ആക്‌ഷൻ കൗൺസിൽ ജനറൽ കൺവീനർ കെ.കെ.എസ്.ദാസ്, കൺവീനർ നിഷ അലക്സ് എന്നിവർ പറഞ്ഞു.
എരുമേലി സ്റ്റാൻഡിലെയും വാവരുപള്ളിക്കു മുൻപിലെയും സിസിടിവികളിൽ ജെസ്ന കടന്നു പോയതിന്റെ തെളിവില്ല. മാർച്ച് 22നു രാവിലെ 9.30ന് ജെസ്നയെ കാണാതായതായി പിതാവ് ജെയിംസിന്റെ പരാതിയും മൊഴിയും അന്വേഷിച്ച് ശാസ്ത്രീയമായ കൃത്യത വരുത്തിയിട്ടില്ല. പരാതി 23ന് രാവിലെ എട്ടിനു മാത്രമാണ് വെച്ചൂച്ചിറ പൊലീസിനു നൽകിയത്.
പരാതി നൽകാൻ ഒരു രാത്രിയും പകലും എന്തു കൊണ്ടു വൈകി എന്ന് അന്വേഷിച്ചിട്ടില്ല. സംഘത്തിന്റെ കണ്ടെത്തലുകളും നിഗമനങ്ങളും കോടതിക്കു നൽകിയ റിപ്പോർട്ടിൽ ഇല്ല. വെളിപ്പെടുത്താൻ പൊലീസ് തയാറാകുന്നുമില്ല. അന്വേഷണം സിബിഐക്കു വിടണം.
ആക്‌ഷൻ കൗൺസിൽ. നേതാക്കളെ ഭീഷണിപ്പെടുത്തിയ പരാതി അന്വേഷിക്കാൻ പൊലീസ് തയാറാകണം. ജെസ്നയുടെ തിരോധനവുമായി ഇവർക്കുള്ള ബന്ധവും അന്വേഷിക്കണമെന്നു ഭാരവാഹികളായ വക്കച്ചൻ പൗവ്വത്തിൽ, ഷാജി മാത്യു എന്നിവർ പറഞ്ഞു. അന്വേഷണം വഴി തെറ്റിക്കാനും നീട്ടിക്കൊണ്ടു പോകാനും ശ്രമങ്ങൾ നടക്കുന്നതായും അവർ പറഞ്ഞു.