അന്ന് രാവിലെ ജെസ്നയും സുഹൃത്തും മുണ്ടക്കയത്ത്..?; സംശയമേറ്റി വിഡിയോ പുറത്ത്

കടയുടെ മുന്നിലൂടെ ജെസ്നയെന്നു സംശയിക്കുന്ന പെൺകുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ

കോട്ടയം∙ അന്വേഷണത്തിൽ നിർണായകമായേക്കാവുന്ന സിസിടിവി ദൃശ്യങ്ങളിൽ ജെസ്നയും സുഹൃത്തും. ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് ഇടിമിന്നലേറ്റ് നശിക്കപ്പെട്ടെങ്കിലും പൊലീസ് ഹൈടെക് സെൽ വിദഗ്ധരുടെ പരിശ്രമത്തിൽ അതു തിരിച്ചെടുക്കാനായി. മുണ്ടക്കയത്തെ വ്യാപാരസ്ഥാപനത്തിലെ സിസിടിവിയില്‍ മാര്‍ച്ച് 22ന് രാവിലെ പതിഞ്ഞതാണ് ദൃശ്യങ്ങള്‍. രാവിലെ മുണ്ടക്കയത്തെ ഒരു കടയുടെ മുന്നിലൂടെ നടന്നു പോകുന്നതാണ് ദൃശ്യം. ഇത് ജെസ്നയോണോ എന്ന കാര്യത്തില്‍ ഇനിയും സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഈ ദൃശ്യങ്ങൾ മനോരമ ന്യൂസിനു ലഭിച്ചു.

കാണാതായ അന്ന് 11.44നു കടയുടെ മുന്നിലൂടെ പോകുന്ന ജെസ്നയാണ് ദൃശ്യങ്ങളിൽ. ആറു മിനിറ്റുകൾക്കു ശേഷം ഇവിടെ ജെസ്നയുടെ ആൺ സുഹൃത്തിനെയും കാണാം. രാവിലെ ജെസ്ന ധരിച്ചിരുന്നതു ചുരിദാർ ആണെന്നാണ് എരമേലിയിൽ കണ്ടവരുടെയും മറ്റും മൊഴി. എന്നാൽ മുണ്ടക്കയത്തെ ദൃശ്യങ്ങളിൽ ജെസ്ന ധരിച്ചിരുന്നത് ജീൻസും ടോപ്പുമാണ്. ഒരു ബാഗ് കയ്യിലും മറ്റൊരു ബാഗ് തോളിലും ഉണ്ടായിരുന്നു. ഇക്കാര്യം പൊലീസ് വീണ്ടും സ്ഥിരീകരിക്കും. മാർച്ച് 22നു മുണ്ടക്കയത്തെ പിതൃ സഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞിറങ്ങിയ ജെസ്നയെ രാവിലെ 10.30ന് എരുമേലിയിൽ ബസിൽ ഇരിക്കുന്നതായി കണ്ടെന്നു സാക്ഷിമൊഴി ഉണ്ടായിരുന്നു.