കൊൽക്കത്ത∙ ചലച്ചിത്ര നടിയ്ക്കും സഹോദരനും നേരെ കയ്യേറ്റം നടത്തിയെന്ന പരാതിയില്‍ ബംഗാളി ടിവി താരം ജോയ് കുമാർ മുഖര്‍ജിയെ കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. നടി സയന്തിക ബാനർജിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാവിലെ ദക്ഷിണ കൊല്‍ക്കത്തയിലെ വസതിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് ജോയ്ക്കെതിരെ നടിയുടെ പിതാവ് ടോളിഗഞ്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അലിപ്പോർ കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.
ജോയ്‌യും സയന്തികയും നേരത്തേ സുഹൃത്തുക്കളായിരുന്നു. ഒൻപതു വർഷത്തോളം ലിവ്–ഇൻ റിലേഷനിൽ കഴിഞ്ഞ ഇവർ അടുത്തിടെയാണു പിരിഞ്ഞത്. കഴിഞ്ഞ ദിവസം റോഡിൽ സയന്തികയുടെ കാർ ജോയ് തടയുകയും ചീത്ത വിളിക്കുകയുമായിരുന്നു. സയന്തികയുടെ സഹോദരനും ഒപ്പമുണ്ടായിരുന്നു. അദ്ദേഹത്തിനു നേരെയും ജോയ്‌യുടെ ആക്രമണമുണ്ടായി. ജോയ് കാറിനു കേടുപാടുകൾ വരുത്തിയതായും പരാതിയിലുണ്ട്.
എന്നാൽ സയന്തികയ്ക്കു പരുക്കുകളുണ്ടായിരുന്നില്ല. സംഭവത്തിനു പിന്നാലെ നടിയുടെ പിതാവു നൽകിയ പരാതിയിലാണു പൊലീസ് കേസെടുത്തത്. സൗത്ത് കൊൽക്കത്തയിൽ ജോയ്‌യും സയന്തികയും ചേർന്ന് ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു. 60 ലക്ഷത്തിന്റെ ഫ്ലാറ്റ് വാങ്ങിയപ്പോൾ അഞ്ചു ലക്ഷം മാത്രമാണു സയന്തിക നല്‍കിയത്. 25 ലക്ഷം രൂപ ആവശ്യപ്പെട്ടതിന്റെ പേരിലായിരുന്നു വഴക്കെന്നും ജോയ്‌യുടെ സഹോദരൻ പറഞ്ഞു.