ജെസ്നയെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സർക്കാർ ഹൈക്കോടതിയിൽ

ജെസ്ന മരിയ ജെയിംസ്

കൊച്ചി∙ ഇടുക്കി മുക്കൂട്ടുതറയിൽനിന്ന് കാണാതായ ജെസ്ന മരിയ ജെയിംസിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിവരങ്ങൾ കോടതിക്കു കൈമാറിയ സർക്കാർ ഇക്കാര്യം രഹസ്യമായി സൂക്ഷിക്കണമെന്നും അഭ്യർഥിച്ചു.

ജെസ്ന കേസിലെ അന്വേഷണത്തെക്കുറിച്ച് അറിയുന്നതിനായി ഒട്ടേറെ വിവരാവകാശരേഖ ലഭിച്ച വിവരവും സർക്കാർ കോടതിയെ അറിയിച്ചു. വിവരാവകാശ രേഖകൾക്കു പിന്നിലെ താൽപര്യമെന്താണെന്നു പരിശോധിക്കണമെന്ന് കോടതി പൊലീസിനോടു നിർദേശിച്ചു. കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സഹോദരൻ ജെയ്സ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

കഴിഞ്ഞ മാർച്ച് 22നാണ് ജെസ്നയെ കാണാതായത്. അന്വേഷണം തുടങ്ങി മൂന്നുമാസമായെങ്കിലും എന്തെങ്കിലും വിവരം ലഭിച്ചതായി ആദ്യമായിട്ടാണ് സർക്കാർ വെളിപ്പെടുത്തുന്നത്. കേരളത്തിനകത്തും പുറത്തുമായി വ്യാപകമായ അന്വേഷണമാണു പൊലീസ് നടത്തുന്നത്.