സീറോ മലബാർ ഭൂമിയിടപാട്: കര്‍ദിനാളിനെതിരെ കേസെടുക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി∙ സീറോ മലബാർസഭ വിവാദ ഭൂമി ഇടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പടെ ഉള്ളവർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാർക്കു പരാതിയുമായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നു കോടതി വ്യക്തമാക്കി. കേസ് എടുക്കാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ മാർട്ടിൻ പയ്യമ്പള്ളി, ഷൈൻ വർഗീസ് എന്നിവരാണു സുപ്രീംകോടതിയെ സമീപിച്ചത്.

സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു പുറമെ ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍ ഇടപാടിലെ ഇടനിലക്കാരൻ സാജു വർഗീസ് എന്നിവർക്കെതിരെ കേസ് എടുക്കണമെന്നവശ്യപ്പെട്ടു നൽകിയ ഹർജികൾ സുപ്രീംകോടതി തള്ളി.

പൊലീസിനു പരാതി നൽകി അടുത്ത ദിവസം തന്നെ ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ച കാര്യം കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാർക്കു പരാതിയുമായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നു ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാൻ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സഭയെ കരിവാരി തേക്കാനാണ് ഹർജിക്കാരുടെ ശ്രമമെന്നു കർദിനാളിനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.

ഹർജിക്കു പിന്നിൽ നിക്ഷിപ്ത താത്പര്യമാണ്. പ്രതി സ്ഥാനത്തു കർദിനാൾ ഉൾപ്പെടെ ഉള്ള ഉന്നതർ ആയതിനാലാണ് പൊലീസ് കേസ് എടുക്കാത്തതെന്നായിരുന്നു മാർട്ടിൻ പയ്യമ്പള്ളി, ഷൈൻ വർഗീസ് എന്നിവരുടെ വാദം.