വിചാരണ ദിലീപ് അട്ടിമറിക്കുന്നു; പ്രത്യേക കോടതിയാകാം: സർക്കാർ ഹൈക്കോടതിയിൽ

ദിലീപ്.

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കു പ്രത്യേക കോടതിയാകാമെന്ന് സർക്കാർ ഹൈക്കോടതിയിൽ. വിചാരണയ്ക്കായി വനിതാ ജഡ്ജിയെ നിയോഗിക്കുന്നതാണ് അഭികാമ്യം. അതിവേഗ വിചാരണ വേണം. കേസിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചായിരിക്കണം തീരുമാനം. വിചാരണ തടസ്സപ്പെടുത്താൻ പ്രതി ദിലീപ് ശ്രമിക്കുന്നുവെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. നടിയുടെ ഹർജി പരിഗണിക്കുന്നതിനിടെയാണു സർക്കാർ നിലപാടറിയിച്ചത്.

വനിതാ ജഡ്ജി വേണമെന്ന ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം ജില്ലയിൽ വനിതാ ജഡ്‌ജിമാരില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണു സെഷൻസ് കോടതി ആവശ്യം നിരസിച്ചത്. സംഭവദിവസം ഒരു സ്ത്രീയെന്ന നിലയിൽ താൻ നേരിടാനിടയായ ക്രൂരമായ അനുഭവം വനിതാ ജഡ്ജിയോടു മാത്രം വിവരിക്കാൻ കഴിയുന്നതാണെന്നു നടി പറയുന്നു.