രാജ്യത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 11302.18 കോടി രൂപ

പ്രതീകാത്മക ചിത്രം.

പത്തനംതിട്ട∙ രാജ്യത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 11302.18 കോടി രൂപ. 2017ലെ കണക്കുകളാണിത്.  2018ലെ കണക്കുകൾ ആർബിഐ പുറത്തുവിട്ടിട്ടില്ല. എന്നാൽ കേരളത്തിലെ ബാങ്കുകളിലെ മാത്രമായി  കണക്കുകൾ ലഭ്യമല്ലെന്നാണ് വിവരാവകാശ അപേക്ഷയ്ക്കു മറുപടിയായി ആർബിഐ വ്യക്തമാക്കുന്നത്. ഏത് ബാങ്കിലാണ് ഏറ്റവും കൂടുതൽ പണം ഇങ്ങനെ അവകാശികളില്ലാതെ കിടക്കുന്നുവെന്നതിനും മറുപടിയില്ല.

2011ൽ 2481.40 കോടിയായിരുന്നു. 2012ൽ ഇത് 3652 കോടിയായി. 2016ൽ 8864 കോടി ഉണ്ടായിരുന്നതാണ് 2017ൽ 11302 കോടിയായി ഉയർന്നത്. നോട്ടുനിരോധനവും ബിനാമിവിരുദ്ധ നിയമവുമൊക്കെ വന്നശേഷമുള്ള അവകാശികളില്ലാത്ത പണത്തിന്റെ കണക്കുകൾ വരാനിരിക്കുന്നതേയുള്ളു. അക്കൗണ്ട് ഉടമ മരിക്കുകയോ അല്ലെങ്കിൽ വ്യാജ വിലാസത്തിൽ പണം നിക്ഷേപിക്കുകയോ ഒക്കെ ചെയ്ത കൂട്ടത്തിലുള്ളതാണ് അവകാശികളില്ലാത്ത പണം.