ദാവൂദ് സംഘാംഗം മുന്ന ജിംഗ്രയെ ഇന്ത്യയിലേക്ക് നാടുകടത്തും

ദാവൂദ് ഇബ്രാഹിം (ഫയൽ ചിത്രം)

ബാങ്കോക്ക്∙ ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘാംഗവും ഛോട്ടാ ഷക്കീലിന്റെ സഹായിയുമായ മുന്ന ജിംഗ്രയെ ഇന്ത്യയിലേക്കു നാടുകടത്തണമെന്നു തായ്‌ലൻഡ് കോടതി ഉത്തരവിട്ടു. മുന്ന പാക്കിസ്ഥാൻകാരനാണെന്നു തെളിയിക്കാനും ശിക്ഷാ ഇളവു കിട്ടാനും പാക്കിസ്ഥാൻ തീവ്രശ്രമം നടത്തിവരുന്നതിനിടെയാണ് ഇന്ത്യയ്ക്ക് അനുകൂലമായ വിധി. വ്യാജ തെളിവുകൾ ഹാജരാക്കിയതിനു പാക്കിസ്ഥാനെ കോടതി വിമർശിച്ചു. കൊലക്കുറ്റവും അനധികൃതമായി ആയുധം കയ്യിൽവച്ചതും ഉൾപ്പെടെ കേസുകളാണ് ഇന്ത്യയിൽ ഇയാൾക്കെതിരെയുള്ളത്.

ദാവൂദിന്റെ എതിരാളി ഛോട്ടാ രാജനു നേരെയുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനി പാസ്പോർട്ടുമായി 2000‌ൽ അറസ്റ്റിലായ മുന്ന 18 വർഷമായി തായ്‌ലൻഡിലെ ജയിലി‍ലാണ്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയാൽ പാക്കിസ്ഥാനിലേക്കു തിരിച്ചയയ്ക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും മുന്ന മുംബൈ സ്വദേശിയായ ഇന്ത്യക്കാരനാണെന്ന വാദവുമായി, ബന്ധുക്കളുടെ ഡിഎൻഎ സാംപിൾ ഉൾപ്പെടെ തെളിവു സഹിതം ഇന്ത്യൻ അധികൃതർ രംഗത്തെത്തുകയായിരുന്നു. കോടതിവിധി ഇന്ത്യയുടെ വിജയമായി വിലയിരുത്തപ്പെടുന്നു. വിധി പറഞ്ഞ ജഡ്‍ജിയെ അസഭ്യംവിളിച്ചു മുന്ന രോഷത്തോടെ പ്രതികരിച്ചപ്പോൾ, പാക്ക് എംബസി അധികൃതരും കോടതിയി‌ൽ രോഷാകുലരായി.