ആലപ്പുഴ ∙വെള്ളപ്പൊക്ക ഭീഷണിയുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ച നെഹ്റു ട്രോഫി ജലോത്സവം ഓഗസ്റ്റ് 18നും 21നും ഇടയ്ക്കു നടത്താൻ തീരുമാനം. സച്ചിൻ തെൻഡുൽക്കറിന് എത്താനുള്ള സൗകര്യം കൂടി നോക്കിയാണു മൽസര തീയതി തീരുമാനിക്കുക.
ടിക്കറ്റ് ബുക്ക് ചെയ്തവർക്കു ജലോത്സവം കാണാൻ സൗകര്യം നൽകും. അന്ന് എത്താൻ കഴിയാത്തവർക്കു ടിക്കറ്റിന്റെ പണം തിരികെ നൽകും. പരിശീലനം നടത്തുന്നതിൽ ബോട്ട് ക്ലബുകൾക്ക് അധികം ചെലവാകുന്ന തുകയിൽ ഒരു വിഹിതം സർക്കാർ നൽകുന്നതും പരിഗണിക്കും. ഈ മാസം 11 നായിരുന്നു ജലോത്സവം നടത്താൻ നേരത്തേ തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി കലക്ടർ പിന്നീടു പ്രഖ്യാപിക്കും.
ജലോത്സവത്തിനായി ബോട്ട് ക്ലബുകൾ രണ്ടാഴ്ചയോളം പരിശീലനം നടത്തിയിരുന്നു. ജലോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായെങ്കിലും, കനത്ത മഴയുടെ പശ്ചാത്തലത്തിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജലോൽത്സവും മാറ്റിവച്ചത്.