ഹൈക്കോടതി ജഡ്ജിയുടെ കാർ മറികടന്ന്, ഡ്രൈവറുമായി തർക്കം: അഭിഭാഷക ദമ്പതികളെ വിലക്കി

മദ്രാസ് ഹൈക്കോടതി (ഫയൽ ചിത്രം)

ചെന്നൈ∙ മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ കാറിനെ ഓവർടേക്ക് ചെയ്ത് ഡ്രൈവറുമായി തർക്കത്തിൽ ഏർപ്പെട്ട അഭിഭാഷക ദമ്പതികൾക്ക് ബാർ കൗൺസിലിന്റെ വിലക്ക്. അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാനുള്ള ഇരുവരുടെയും ലൈസൻസ് തമിഴ്നാട് ബാർ കൗൺസിൽ സസ്പെൻഡ് ചെയ്തു. പ്രഫഷനൽ മര്യാദ കാട്ടിയില്ലെന്ന് ആരോപിച്ച് ഇവർക്കു കാരണം കാണിക്കൽ നോട്ടിസും നൽകി.

ജൂലൈ 30 നായിരുന്നു സംഭവം. അഭിഭാഷകരായ തിരുമതി എൽ. ശിഖ ശർമ്മദനും ഭർത്താവ് എസ്. ഷാഹുൽ ഹമീദും ഇവർ സഞ്ചരിച്ച കാർ ഹൈക്കോടതി ജഡ്ജിയുടെ കാറിനെ ഓവർടേക്ക് ചെയ്തു നേരെ മുന്നിൽ കൊണ്ടുവന്നു നിർത്തി. കാറിൽനിന്ന് ഇറങ്ങി ജഡ്ജിയുടെ ഡ്രൈവറുമായി വാക്കുതർക്കത്തിലേർപ്പെട്ടു. മോശം വാക്കുകൾ ഉപയോഗിച്ചായിരുന്നു അധിക്ഷേപം.

മൂന്നു ദിവസങ്ങൾക്കുശേഷം ദമ്പതികൾ ജഡ്ജിയുടെ ഔദ്യോഗിക വസതിയിലെത്തിയും ഡ്രൈവർക്കുനേരെ മോശം പദങ്ങളുപയോഗിച്ച് വഴക്കുണ്ടായി. ഓഗസ്റ്റ് നാലിനാണ് പരാതി ലഭിച്ചത്. ഇതേത്തുടർന്നാണ് നടപടിയെടുത്തതെന്ന് ബാർ കൗൺസിൽ അറിയിച്ചു.