കാൽനൂറ്റാണ്ടിനിടെ കടലെടുത്തത് കേരള തീരത്തിന്റെ പകുതിയോളം

ന്യൂഡൽഹി∙ കടൽക്ഷോഭവും ഡ്രജിങ് ഉൾപ്പെടെ നിർമാണ പ്രവർത്തനങ്ങളും കാരണം കഴി‍ഞ്ഞ കാൽനൂറ്റാണ്ടിനിടെ കേരള തീരത്തിന്റെ പകുതിയോളം (40 ശതമാനത്തിലേറെ) കടലെടുത്തതായി പഠന റിപ്പോർട്ട്. അതേ സമയം, 21 ശതമാനത്തിലേറെ തീരനിക്ഷേപവും ഉണ്ടായിട്ടുള്ളതിനാൽ സ്ഥിതി ആശങ്കാജനകമല്ല. 

രാജ്യത്തെ തീരപ്രദേശത്തിന്റെ മൂന്നിലൊന്നു നഷ്ടപ്പെട്ടതായും ഏകദേശം അത്രതന്നെ കര രൂപപ്പെട്ടതായും ദേശീയ തീര ഗവേഷണ കേന്ദ്രം (എൻസിസിആർ) നടത്തിയ പഠനത്തിൽ കണ്ടെത്തി. ബംഗാൾ (63%), പുതുച്ചേരി (57%) എന്നിവയാണ് ഒന്നും രണ്ടും സ്ഥാനത്ത്. എന്നാൽ, പശ്ചിമ തീരത്ത് ഏറ്റവുമധികം നഷ്ടം കേരളത്തിനാണ്. 

രാജ്യത്തിന്റെ ആകെയുള്ള 7517 കിലോമീറ്റർ തീരദേശത്തെ 6031 കിലോമീറ്ററാണു പഠനവിധേയമാക്കിയത്. 1990 മുതൽ 2016 വരെയുള്ള കാലത്തെ ഉപഗ്രഹ ചിത്രങ്ങളും 526 ഭൂപടങ്ങളും ഉപയോഗിച്ചായിരുന്നു പഠനം. കടലേറ്റവും തീരനിക്ഷേപവും പരസ്പരപൂരിതമാണെന്നും ഒരുഭാഗത്തെ മണ്ണ് ഒലിച്ചുപോയാൽ മറ്റെവിടെയെങ്കിലും അതു നിക്ഷേപിക്കപ്പെടുമെന്നുംഎൻസിസിആർ ഡയറക്ടർ എം.വി.രമണ മൂർത്തി  പറഞ്ഞു.