ആറുലക്ഷത്തിലധികം പേർ ദുരിതാശ്വാസ ക്യാംപുകളില്‍; ഒഡീഷയിൽനിന്നും 240 അംഗ രക്ഷാസംഘം

ഒഡിഷയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന 240 അംഗ റെസ്ക്യു സംഘം. ചിത്രം: എഎൻഐ ട്വിറ്റർ

തിരുവനന്തപുരം∙പത്തനംതിട്ട, ആലപ്പുഴ, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ രക്ഷാപ്രവർത്തനത്തിനായി ഒഡീഷയിൽനിന്നുള്ള 240 അംഗ ഫയർ ആൻഡ് റസ്‌ക്യൂ സംഘം തിരുവനന്തപുരത്തെത്തി. ഇവർ 120 പേരുള്ള രണ്ടു സംഘങ്ങളായി പ്രളയ ബാധിത മേഖലകളിലേക്കു തിരിച്ചു.

ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് 30 അംഗങ്ങളടങ്ങുന്ന എട്ടു ബറ്റാലിയൻ ഫയർ ആൻഡ് റസ്‌ക്യൂ സംഘം രണ്ടു വിമാനങ്ങളിലായി എത്തിയത്. ഇവർക്കായി സംസ്ഥാന സർക്കാർ പ്രത്യേക കെഎസ്ആർടിസി ബസുകൾ ഒരുക്കിയിരുന്നു. അതേസമയം മഴക്കെടുതിയെത്തുടര്‍ന്ന് 6,61,887 പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടി. 3,446 ക്യാംപുകളിലായി താമസിക്കുന്നത് 1,69,935  കുടുംബങ്ങളാണ്. ഈ മാസം എട്ടു മുതല്‍ മഴക്കെടുതിയില്‍ മരിച്ചത് 164 പേര്‍. 

പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത് 133 ആളുകളാണ്. 380 വീടുകള്‍ പൂര്‍ണമായും 4,363 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവർത്തിക്കുന്നത്. 678 എണ്ണം. 48,158 കുടുംബങ്ങളിലെ 1,94,074 പേരാണ് ക്യാംപുകളിലുള്ളത്. റവന്യൂവകുപ്പിന്റെ വൈകുന്നേരം 3.30വരെയുള്ള കണക്കാണിത്.