മ്യാൻമറിൽ റോയിട്ടേഴ്സിന്റെ മാധ്യമപ്രവർത്തകർക്ക് ഏഴു വർഷം തടവുശിക്ഷ

ശിക്ഷാവിധി പ്രഖ്യാപിച്ചതിനു പിന്നാലെ മാധ്യമപ്രവർത്തകനായ വാ ലോണിനെ പൊലീസ് ജയിലിലേക്കു കൊണ്ടുപോകുന്നു.

യാങ്കൂൺ ∙ ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തി നൽകി എന്ന ആരോപണത്തിന്റെ പേരിൽ മ്യാൻമറിൽ അറസ്റ്റിലായ രണ്ടു റോയിട്ടേഴ്സ് റിപ്പോർട്ടർമാർക്ക് ഏഴു വർഷം തടവ്. വാ ലോൺ (32), ക്യാ സോ ഊ (28) എന്നിവർക്കാണ് ഒഫീഷ്യൽ സീക്രട്ട്സ് ആക്ട് ലംഘിച്ച കുറ്റത്തിന് യാങ്കൂൺ ജില്ലാ ജഡ്ജി തടവു ശിക്ഷ വിധിച്ചത്. രോഹിൻഗ്യ ഭൂരിപക്ഷമേഖലയിൽ ഒരിടത്ത് ഒട്ടേറെ മൃതദേഹങ്ങൾ ഒന്നിച്ചു കുഴിച്ചുമൂടിയതായി കണ്ടെത്തി ലോകശ്രദ്ധയിലെത്തിച്ച ചെയ്ത രണ്ട് റിപ്പോർട്ടർമാരെയും കഴിഞ്ഞ ഡിസംബർ 12 നാണ് അറസ്റ്റ് ചെയ്തത്.

ശിക്ഷാവിധി പ്രഖ്യാപിച്ചതിനു പിന്നാലെ മാധ്യമപ്രവർത്തകനായ ക്യൗ സോയി ഊവിനെ പൊലീസ് ജയിലിലേക്കു കൊണ്ടുപോകുന്നു.

അത്താഴവിരുന്നിനെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു പോയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യരക്ഷ സംബന്ധിച്ച ഔദ്യോഗിക രേഖകൾ ഇവരിൽനിന്നു കണ്ടു കിട്ടിയതായി സർക്കാർ വ്യക്തമാക്കിയിരുന്നു. അതേസമയം, അറസ്റ്റിനു തൊട്ടുമുമ്പ് ഹോട്ടലിൽ വച്ചാണ് രണ്ടു പൊലീസുകാർ ചില രേഖകൾ കൈമാറിയതെന്ന് മാധ്യമപ്രവർത്തകർ കോടതിയെ അറിയിച്ചിരുന്നു. ഇവരെ കുടുക്കാനായി പൊലീസ് വിരിച്ച വലയായിരുന്നു ഇതെന്നു പൊലീസ് സാക്ഷി കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

രോഹിൻഗ്യകളെ സംബന്ധിച്ച വാർത്തകൾ പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളെ മ്യാൻമറിന്‍റെ ശത്രുക്കളായാണ് ഭരണകൂടം വിലയിരുത്തുന്നത്. രോഹിൻഗ്യന്‍ മുസ്‍ലിംകൾക്കെതിരെ നടക്കുന്നത് കൊടിയ പാതകങ്ങളാണെന്ന യുഎൻ അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് അടുത്തിടെ പുറത്തു വന്നിരുന്നു.